കൊച്ചി: സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിക്ക് മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
മകളുടെ ബിസിനസിനായി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നും സ്വപ്ന പറയുന്നു. ഐ ടി കമ്പനി ഷാർജയിൽ തുടങ്ങാൻ സഹായം ചോദിച്ചെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തതെന്നും സ്വപ്ന പറയുന്നു. ഷാർജയിലെ ഐ ടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചെന്നും സ്വപ്ന പറയുന്നു.
അതിനോടൊപ്പം ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച് ശിവശങ്കർ നടത്തിയ ചാറ്റുകൾ മൊബൈലിലുണ്ടെന്നും എൻ ഐ എ പിടിച്ചെടുത്ത ഫോണുകളിൽ ഈ ചാറ്റുകളും ഉണ്ടെന്നും സ്വപ്ന പറഞ്ഞു. എല്ലാ വിവരങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തി.