അമരാവതി: ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നന്നൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. ഭാര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്തെ തുടര്‍ന്നാണ് ഭർത്താവ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
നന്നൂര്‍ വില്ലേജിലെ രാഗമയൂരി ഹില്‍സിലെ പാരഡൈസ് അപാര്‍ട് മെന്റില്‍ താമസിക്കുന്ന ജരപതി രംഗമുരളി എന്നയാളാണ് ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. 20കാരിയായ ഭാര്യ ബോഗ്ഗുല ദീനയെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത് ഇയാള്‍ പതിവായി ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുര്‍ണൂല്‍ റൂറല്‍ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ എം ശ്രീനാഥ് റെഡ്ഡി പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഇയാള്‍ ഭാര്യയെ കസേര ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് രോഷാകുലനായ ഇയാള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ തലയില്‍ സ്റ്റീല്‍ ലോക് കൊണ്ട് അടിക്കുകയായിരുന്നു. രക്തം വാര്‍ന്നു കിടന്ന കുഞ്ഞിനെ ബോഗ്ഗുല ദീന ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഭാര്യയെ തടഞ്ഞു നിര്‍ത്തിയ ജരപതി ആശുപത്രിയില്‍ പോയാല്‍ ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ചെ 3.30ഓടെ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ബോഗ്ഗുല ദീന കുഞ്ഞുമായി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പരാതിയിലാണ് ജരപതിക്കെതിരെ കേസെടുത്തത്.