കൽപ്പറ്റ: വയനാട് മീനങ്ങാടി കാക്കവയലില്‍ കാരാപ്പുഴ റോഡില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചെന്നലോട് സ്വദേശികളും കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളുമായ രണ്ട് പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കവയല്‍ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. അഞ്ച് യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
ഇറക്കത്തില്‍ ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തിലെ ക്യാമറയിലാണ് അപകടദൃശ്യങ്ങള്‍ പതിഞ്ഞത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു.
ദേശീയപാതയില്‍ ഇറക്കത്തിലായിരുന്നു അന്ന് അപകടം. പാട്ടവയല്‍ പുത്തന്‍പുരയില്‍ പ്രവീഷ് (39) ഭാര്യ ശ്രീജിഷ (32) ഇവരുടെ മാതാവ് പ്രേമലത ( 60 ) എന്നിവരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. കോഴിക്കോട് വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്നു. കാക്കവയല്‍ നഴ്സറി സ്റ്റോപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ മില്‍മയുടെ ടാങ്കറില്‍ ഇടിച്ച് കയറുകയായിരുന്നു.