വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചും തുടർന്നുണ്ടായ ആക്രമണത്തിലും നിലപാടറിയിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇത്തരമൊരു സമരത്തിന്റെയും മാർച്ചിന്റെയും ആവശ്യം ഇല്ലായിരുന്നു. യുഡിഎഫുകാരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇത് സംബന്ധിച്ച് സിപിഐഎമ്മും മുഖ്യമന്ത്രിയും ഇന്നലെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ യുഡിഎഫ്കാരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല. അവർ അക്രമം നോക്കി നടക്കുന്നവർ ആണ്. അതുകൊണ്ട് അവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇ പി ജയരാജന്റെ വാക്കുകൾ
”വിഷയം സംബന്ധിച്ച് പാർട്ടിയും മുഖ്യമന്ത്രിയും ഇന്നലെ തന്നെ നിലപാട് പറഞ്ഞിരുന്നു. യുഡിഎഫ്കാരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല. അവർ അക്രമം നോക്കി നടക്കുന്നവർ ആണ്. അതുകൊണ്ട് അവരോട് പറഞ്ഞിട്ടൊന്നും കാര്യമില്ല. നമുക്ക് നാടിന് സമാധാനം ഉണ്ടാവാണം. അതിന് വേണ്ട എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇത്തരമൊരു സമരത്തിന്റെയും മാർച്ചിന്റെയും ആവശ്യം ഇല്ലായിരുന്നു. അത് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു”.
അതേസമയം ആക്രമണത്തെ എസ്എഫ്ഐ അപലപിച്ചു. ബഫർ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷൻ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാർച്ച് എസ്എഫ്ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വി പി സാനു കൂട്ടിചേർത്തു.
എന്നാൽ എസ്എഫ്ഐ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഉന്നത നേതാക്കളുടെ അറിവോടെയാണ് സംഭവം. ആക്രമണത്തെ സിപിഐഎം നേതൃത്വം തള്ളി പറയുന്നതിലല്ല കാര്യം, മറിച്ച് ഇത് ചെയ്ത എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു കെ സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞത്.