എറണാകുളം: വിജയ് ബാബു കേസിൽ ഇരയ്ക്ക് നീതി കിട്ടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. വിജയ് ബാബുവിനെ രണ്ട് ദിവസം ചോദ്യം ചെയ്യും. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതാണ് വിജയ് ബാബുവിന്റെ മടങ്ങിവരവിന് വഴിവെച്ചതെന്നും കമ്മീഷണർ പറഞ്ഞു. രാവിലെ നാട്ടില്‍ തിരിച്ചെത്തിയ വിജയ് ബാബു തേവര പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അല്‍പ്പ സമയം മുമ്പാണ്നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.