ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിംഗ് താരം സുഖ്മാന്‍പ്രീത് സിംഗ് എന്ന സിപ്പി സിദ്ദുവിനെ കൊലപ്പെടുത്തിയെ കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് സാബിന സിംഗിന്റെ മകള്‍ കല്യാണി സിംഗിനെ സിബിഐ അറസ്റ്റ്ചെയ്തു.
കോര്‍പറേറ്റ് അഭിഭാഷകൻകൂടിയായ സിപ്പി സിദ്ദുവിനെ പ്രണയത്തകർച്ചയുടെ പേരിൽ കല്യാണി സിംഗും മറ്റൊരാളും ചേർന്നു വധിക്കുകയായിരുന്നുവെന്നാണു സംഭവം നടന്ന് ഏഴാംവർഷം സിബിഐ കണ്ടെത്തിയിരിക്കുന്നത്.
2015 സെപ്റ്റംബര്‍ 20 നു ചണ്ഡിഗഡിലെ ഒരു പാര്‍ക്കില്‍ വെടിയേറ്റ നിലയിലാണു സിപ്പി സിദ്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. കല്യാണി സിംഗിനൊപ്പമുണ്ടായിരുന്ന മറ്റൊരാളും സിപ്പി സിദ്ദുവിനെ വെടിവച്ചുവെന്നാണ് സിബിഐയുടെ നിഗമനം.
ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ 2016 ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തുടക്കംമുതൽ കല്യാണി സിംഗ് സംശയമുനയിലായിരുന്നു. മൊഹാലി നിവാസിയായിരുന്നു 35 കാരനായ സിദ്ദു.
പഞ്ചാബ് ഹരിയാനാ ഹൈക്കോടതി മുന്‍ ജഡ്ജി എസ്.എസ്. സിദ്ദുവിന്റെ കൊച്ചുമകനായ സിപ്പി സിദ്ദുവും കല്യാണിയും ദീർഘനാളായി പ്രണയത്തിലായിരുന്നു.