മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. മുഴുവൻ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന കഥാപാത്രമായതുകൊണ്ടാകാം കുറുപ്പ് സിനിമയിലെ അഭിനയത്തിന് തനിക്കു സ്വഭാവനടനുളള പുരസ്കാരം ലഭിക്കാതെ പോയത്. അവാർഡ് കിട്ടാൻ ഇനി ഇതെല്ലാം ഒഴിവാക്കി അഭിനയിക്കണമെന്നും ഷൈൻ പറഞ്ഞു. കുറുപ്പ് സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കിയതിലും താരം അതൃപ്തി രേഖപ്പെടുത്തി.
കുറുപ്പിന്റെ കലാ സംവിധാനം, കോസ്റ്റ്യൂം, ഛായാഗ്രഹണം എന്നിവ മികച്ചതായിരുന്നിട്ടും പുരസ്കാരം ലഭിച്ചില്ല എന്നാണ് ഷൈൻ പറഞ്ഞത്. വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ് കുറുപ്പ്. സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടില്ലെന്നു വിചാരിച്ച് ആശ്വസിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. നല്ല രീതിയിൽ പ്രൊഡക്‌ഷൻ ഡിസൈന്‍ ചെയ്ത സിനിമയാണ് കുറുപ്പ്. പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് അവർ സ്ക്രീനിലെത്തിച്ചത്. സെറ്റ് വർക്കുകൾ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് പണ്ട് അവാർഡുകൾ കിട്ടുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട് ഡയറക്‌ഷൻ ഇല്ലെന്ന് തോന്നിയത്. പിന്നെ കോസ്റ്റ്യൂംസ്, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല.- ഷൈൻ പറഞ്ഞു.