ഹൈദരാബാദ്: ആഡംബര കാറിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി അറസ്റ്റിൽ. പ്ലസ് ടു വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. നേരത്തെ ഹൈദരാബാദ് സ്വദേശി ഷാദുദ്ദീൻ മാലിക് പിടിയിലായിരുന്നു. ഒളിവിൽ പോയ പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളിൽ ഒരാൾ മുതിർന്ന വഖഫ് ബോർഡ് ഉദ്യോഗസ്ഥന്റെ മകനും മറ്റൊരാൾ ടിആർഎസ് നേതാവിന്റെ മകനുമാണെന്ന് പോലീസ് വ്യക്തമാക്കി.
കൂട്ടബലാത്സംഗം നടന്നത് മെഴ്സിഡസ് കാറിലല്ലെന്നും ഒരു ചുവന്ന ഇന്നോവ കാറിലാണ് സംഭവം നടന്നതെന്നും പോലീസ് വ്യക്തമാക്കി. മെഴ്സിഡസ് കാർ ജൂബിലി ഹിൽസിലെ ഒരു പേസ്ട്രി കടയ്‌ക്ക് മുമ്പിൽ നിർത്തിയിട്ട ശേഷം പ്രതികൾ ഇന്നോവയിലേക്ക് മാറുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ബലാത്സംഗത്തിനുപയോഗിച്ച കാറിന്റെ രജിസ്‌ട്രേഷൻ ടിആർഎസ് നേതാവിന്റെ പേരിലാണ്. സംഭവത്തിൽ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതായി ഇന്നലെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ശനിയാഴ്ച വൈകിട്ടായിരുന്നു കാറിനുള്ളിൽ പെൺകുട്ടിയെ വിദ്യാർത്ഥികൾ ചേർന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരവും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്.
പെൺകുട്ടിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്. മെയ് 28-നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിലാണ് ആക്രമണം നടന്നത്. രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കൾ പോയതിന് പിന്നാലെ പെൺകുട്ടി ഒറ്റയ്‌ക്കായ തക്കം നോക്കി ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.