മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു രണ്ടു മാസത്തെ ഇടവേളയ്‌ക്കുശേഷം പെന്‍ സ്‌റ്റോക്കിലൂടെ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. തേക്കടി ചെക്ക്‌പോസ്‌റ്റിനു സമീപമുള്ള ഷട്ടര്‍ തുറക്കുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇന്നലെ തമിഴ്‌നാട് സഹകരണ മന്ത്രി ഐ. പെരിയ സ്‌ഥാമി നിര്‍വഹിച്ചു. എല്ലാവര്‍ഷവും ഏപ്രില്‍-മേയ് മാസങ്ങളില്‍ ഷട്ടര്‍ അടച്ച ശേഷം പെന്‍സ്‌റ്റോക്കിലെയും ലോവര്‍ ക്യാമ്പില്‍ പവര്‍ ഹൗസിലെയും അറ്റകുറ്റ പണിക പതിവാണ്. ഇതിന്റെ ഭാഗമായാണ് രണ്ടു മാസം ഷട്ടര്‍ അടയ്‌ക്കുന്നതും പിന്നീട് ജൂണ്‍ ഒന്നിന് തുറക്കുന്നതും. തമിഴ്‌നാട്ടില്‍നിന്നും വിവിധ കര്‍ഷക സംഘടനകളുടെയും ഉദ്യോഗസ്‌ഥരുടെയും സംഘം എത്തിയിരുന്നു. സിച്ച് ഓണ്‍ കര്‍മത്തിനു മുന്നോടിയായി പൂജാകര്‍മങ്ങളും നടന്നു.
തമിഴ്‌നാട്ടിലെ തേനി, ദിന്‍ഡുക്കല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ചു ജില്ലകളില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്നത് മുല്ലപ്പെരിയാറിലെ ജലമാണ്. വൈദ്യുതി ഉല്‍പാദനത്തിനുള്ള 200 ഘനയടി ജലം പെന്‍ സ്‌റ്റോക്കിലൂടെയും കുടിവെള്ളത്തിനായി 100 ഘനയടി വെള്ളം ഇറച്ചില്‍ പാലം കനാലിലൂടെയുമാണ് ഒഴുക്കുന്നത്.
ഇത് 150 ദിവസം തുടരും. പിന്നീട് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നമുറയ്‌ക്ക് പെന്‍സ്‌റ്റോക്കിലുടെ ഒഴുക്കുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിക്കും. അണക്കെട്ടില്‍ 130 ഘനയടിയാണ് ഇന്നലത്തെ ജലനിരപ്പ്.