കോട്ടയം: മതത്തിന്റെ പേരിൽ വേർതിരിച്ച് കാണുന്ന മനുഷ്യരുടെ ഇടയിൽ മത സൗഹാർദം ഇന്നും മരിച്ചിട്ടില്ലെന്ന് തെളിയിച്ച് ഒരു കുടുംബം. മരണപ്പെട്ട യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി നൽകിയാണ് ഈ കുടുംബം മാതൃകയായത്. അയൽവാസിയായ ഹിന്ദുകുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ആലുങ്കൽ അലക്‌സാണ്ടർ മാത്യു എന്ന കൊച്ചുമോനാണ് ഈ മാതൃക തീർത്തത്.
മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ അപ്പുക്കുട്ടന്റെ മകൻ ടി.എ. സിബി (42) ആണ് മെഡിക്കൽ കോളജിൽ വെച്ച് വ്യാഴാഴ്ച മരിച്ചത്. വെറും മൂന്ന് സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സിബിയുടെ വീട്ടിലേക്ക് കയറി ചെല്ലാൻ ആകെയുള്ളത് ഒരു ഇടുങ്ങിയ നടപ്പാത മാത്രം. മൃതദേഹം ഈ വീട്ടിലേക്ക് എത്തിക്കു അസാധ്യം. മാത്രമല്ല പൊതുദർശത്തിനും സൗകര്യമില്ല. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സംസ്‌കാരം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്.
മൃതദേഹം പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം സിബിയുടെ വീട്ടുമുറ്റത്തില്ലെന്ന് മനസ്സിലാക്കിയ 17-ാം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോയാണ് സിബിയുടെ അയൽവാസി അലക്‌സാണ്ടർ മാത്യുവിനോട് അവരുടെ വീട്ടുമുറ്റത്ത് പൊതുദർശനം നടത്താൻ അനുവദിക്കുമോയെന്ന് ചോദിച്ചത്. അയൽവാസിയുടെ അവസ്ഥ മനസ്സിലാക്കിയ കൊച്ചുമോൻ അതിന് സമ്മതിക്കുകയും വീട്ടുമുറ്റത്ത് ഒരു പന്തൽ ഒരുക്കി നൽകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചവരെ സിബിയുടെ മൃതദേഹം കൊച്ചുമോന്റെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പിന്നീട് മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്‌കരിച്ചു.