തിരുവനന്തപുരം: പതിനെട്ടുകാരി ആത്മഹത്യാ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിതുര മേമല സ്വദേശി കിരൺകുമാറിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30 ന് രാവിലെയാണ് സംഭവം. അച്ഛനും അമ്മയും തൊഴിലുറപ്പിന് പോയ സമയത്താണ് പെൺകുട്ടി വീട്ടിനകത്ത് തൂങ്ങിമരിച്ചത്.
കിരൺകുമാറുമായി രണ്ട് വർഷമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇതേ തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് രണ്ട് വർഷം കഴിഞ്ഞ് വിവാഹം കഴിക്കാമെന്ന ധാരണയിൽ എത്തിയിരുന്നു. എന്നാൽ യുവാവ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് പ്രതിയുമായി പെൺകുട്ടി ദീർഘനേരം ഫോണിൽ സംസാരിച്ചു. ആത്മഹത്യ ചെയ്യുമെന്ന വിവരം പ്രതിയെ അറിയിച്ച ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഉടൻ തന്നെ പ്രതി വീട്ടിൽ വന്ന് നോക്കിയപ്പോൾ പെൺകുട്ടി മരിച്ചിരുന്നു. പ്രതി തന്നെ ബന്ധുകളെ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ ബന്ധുകൾ ദുരൂഹത പറഞ്ഞതോടെ വിതുര പൊലീസ് കിരൺ കുമാറിനെ ചോദ്യം ചെയ്തു. പെൺകുട്ടി ചിട്ടിയുടെ പൈസ വാങ്ങാൻ വരാൻ പറഞ്ഞുവെന്നും പൈസ വാങ്ങാനായി വന്നപ്പോൾ ആണ് തുങ്ങി നിൽക്കുന്നത് കാണുന്നതെന്നുമായിരുന്നു കിരൺ പൊലീസിനോട് പറഞ്ഞു.
എന്നാൽ പൊലീസ് ഇരുവരുടെയും ഫോൺ കോൾ പരിശോധിച്ചു. അതിൽ പ്രതി പെൺകുട്ടിയെ വിളിച്ച കോൾ, ഡീലീറ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മൊബൈലിൽ പ്രതിക്ക് എതിരെ തെളിവുകൾ കിട്ടി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ ആത്മഹത്യാ പ്രരണകുറ്റം ചുമത്തി.