മൂന്നു വയസ്സുകാരിയായ മകള്‍ അദ്വിയയ്ക്കു കേക്കുമായി വരാമെന്നു പറഞ്ഞാണ് വിഷ്ണുപ്രസാദ് വീട്ടില്‍ നിന്നിറങ്ങിയത്

0

തുറവൂര്‍: മൂന്നു വയസ്സുകാരിയായ മകള്‍ അദ്വിയയ്ക്കു കേക്കുമായി വരാമെന്നു പറഞ്ഞാണ് വിഷ്ണുപ്രസാദ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, രാത്രി വൈകിയും കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് വിഷ്ണുവിന്റെ മരണവാര്‍ത്തയായിരുന്നു. തുറവൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് പടിഞ്ഞാറെ മനക്കോടം ലക്ഷംവീട്ടില്‍ പ്രസാദിന്റെ മകന്‍ വിഷ്ണു പ്രസാദ് (28) ആണ് തിങ്കളാഴ്ച രാത്രി പന്ത്രണ്ടേകാലിനു ചേര്‍ത്തല പതിനൊന്നാം മൈലിലുണ്ടായ അപകടത്തില്‍ മരിച്ചത്.

എറണാകുളത്തെ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സെയില്‍സ്മാനായ വിഷ്ണു തിങ്കളാഴ്ച രാത്രി ഏഴിനാണ് തണ്ണീര്‍മുക്കത്തെ സുഹൃത്തിന്റെ വിവാഹ വാര്‍ഷികത്തിനു കേക്കുമുറിക്കാന്‍ പോകുകയാണെന്നും തിരികെ വരുമ്പോള്‍ കേക്കു കൊണ്ടുവരാമെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നുള്ള മടക്കയാത്രയില്‍ വിഷ്ണു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ വിഷ്ണുവിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനായ അച്ഛന്‍ പ്രസാദിനും മത്സ്യസംസ്‌കരണ ശാലയിലെ പണിക്കാരിയായ അമ്മ മിനിക്കും മിക്കവാറും ദിവസങ്ങളില്‍ തൊഴിലുണ്ടാകില്ല. വിഷ്ണുവിന്റെ മരണത്തോടെ തകര്‍ന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണു ബന്ധുക്കളും നാട്ടുകാരും. ബിബിതയാണ് വിഷ്ണുവിന്റെ ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here