പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനം

0

തൃശൂര്‍: പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനം. ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലൽ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും മുഖാമുഖംനിന്ന് തുമ്പിയുയർത്തി. അതിനുമുമ്പ് മണിക്കൂറുകളോളം നീണ്ട മേളമുണ്ടായി, ഒപ്പം ചെറിയ കുടമാറ്റവും. ഉപചാരം ചൊല്ലലിന് ശേഷം ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങാൻ മതിലകത്തേക്ക് പ്രവേശിച്ചതോടെ പകൽ പൂരത്തിന്‍റെ വെടിക്കെട്ടിന് ഒരുക്കമായി. ചെറിയ തോതിൽ വെടിക്കെട്ടും നടന്നു. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 30നാണ്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിക്ക്. പകല്‍ വെടിക്കെട്ടിന്‍റെ കാര്യത്തില്‍ അല്‍പ്പസമയത്തിനകം തീരുമാനം എടുക്കും. കുടമാറ്റത്തിന്‍റെ സമയത്തടക്കം ഇന്നലെ തൃശ്ശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച് പൂരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു.

തൃശ്ശൂര്‍ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്‍റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here