പാനൂർ: ഇരുനില വീട് കത്തിനശിച്ചു. സെൻട്രൽ എലാങ്കോട് കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം വഴി മാറി. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. അലീമ മക്കളായ സാജിത, സൗധ, സാജിതയുടെ ഭർത്താവ് മഹമൂദ്, സൗധയുടെ മകൻ ജമാൽ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പാനുർ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ തീയണക്കുകയായിരുന്നു. തീപിടുത്തം കണ്ട് ഓടി കൂടിയ നാട്ടുകാരും ഏറെ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ എടുത്ത് മാറ്റിയതിനാൽ കൂടുതൽ ദുരന്തം ഒഴിവാക്കാനായി. ഏതാണ്ട് 5 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീട് ഉപയോഗശൂന്യമായി. ഒന്നാം നില പൂർണ്ണമായും കത്തിയമർന്നു. കെ.പി. മോഹനൻ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ, കൗൺസിലർമാരായ ഖദീജ ഖാദർ ,എം.രത്‌നാകരൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ, പി.കെ.ഷാഹുൽ ഹമീദ്, പി.പി.എ സലാം, ടി.ടി.രാജൻ മാസ്റ്റർ, അലി നാനാത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു