നിലന്പൂർ: രണ്ട് ഇരുതലമൂരികളുമായി അഞ്ചു പേരെ വനം വിജിലൻസ് വിഭാഗം പിടികൂടി. ഇരുതല മൂരികളെ കൊണ്ടുവന്ന കാറും പിടിച്ചെടുത്തു. കോഴിക്കോട് വനം വിജിലൻസ് ഡിഎഫ്ഒ സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലന്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ എം. രമേശന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
എളംങ്കൂർ പുലത്ത് തച്ചുണ്ണി റോഡിലെ കെ.എം. അപ്പാർട്ട്മെന്‍റിൽനിന്നാണു തമിഴ്നാട് തിരുപ്പൂർ സ്വദേശി ഉൾപ്പെടെ അഞ്ചു പേർ പിടിയിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദ്ദേശി രാജാ മുഹമ്മദ് (39) എളങ്കൂർ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുൾകരീം (42) എടവണ്ണ പത്തപ്പിരിയം പാതാർക്കുന്ന് കമറുദ്ദീൻ (40) കാസർക്കോട് ചെങ്ങലകൊളക്കാടൻ ഹനീഫ മുഹമ്മദ് (46) ഇടനിലക്കാരനായ ആലപ്പുഴ ചേർത്തല എഴുപുന്ന പാണ്ടത്തുകാരി പി.വി.ആനന്ദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്ധവിശ്വാസത്തിന്‍റെ മറവിൽ, മോഹവില നൽകി വാങ്ങിയ ഇരുതലമൂരികളെ വലിയ ലാഭത്തിൽ വിൽക്കാനായി എളങ്കൂറിലെ വാടക ക്വാർട്ടേഴ്സിൽ ഇവർ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണു പ്രതികളെ പിടികൂടിയതെന്ന് റെയ്ഞ്ച് ഓഫീസർ എം രമേശൻ പറഞ്ഞു. ഇവർ വനം വിജിലൻസിന്‍റെ നീരിക്ഷണത്തിലായിരുന്നു.
രണ്ടുലക്ഷം രൂപയ്ക്കു തമിഴ്നാട്ടിൽനിന്നാണ് ഇരുതലമൂരികളെ വാങ്ങിയത്. അഞ്ചുലക്ഷം രൂപയ്ക്കു മറിച്ചു വില്പന നടത്താനുള്ള നീക്കത്തിനിടെയാണ് ഇവർ പിടിയിലായത്. രണ്ടുദിവസമായി ഇരുതലമൂരികളെ വില്പന നടത്താനുള്ള ശ്രമത്തിലായിരുന്നു ഇവർ. പ്രതികൾ ഉപയോഗിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.