റാന്നി: വടശ്ശേരിക്കര പേഴുംപാറയിലെ മരണവീട്ടിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജയൻ തമ്പി. തർക്കം പരിഹരിച്ചു മൃതദേഹം മറവു ചെയ്യാൻ മറ്റൊരു സ്ഥലം കണ്ടെത്തിയെങ്കിലും കുഴിയെടുക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളി മദ്യപിച്ചു അബോധാവസ്ഥയിലായി. പ്രതിസന്ധിഘട്ടത്തിൽ കുഴിവെട്ടാൻ എസ്.ഐ മുന്നോട്ടെത്തി. വടശേരിക്കര ബൗണ്ടറി പേഴുംപാറ പാലക്കുഴിതടത്തിൽ പ്രഭാകരന്റെ (65) മൃതദേഹം മറവുചെയ്യാനാണ് പൊലീസ് സഹായം ഉണ്ടായത്.
രണ്ടു സെന്റ് സ്ഥലം മാത്രമുള്ള പ്രഭാകരന്റെ മൃതദേഹം കോടതിയിൽ കേസുള്ള സ്ഥലത്ത് അടക്കം ചെയ്യുന്നതിനെതിരെ സഹോദരി പെരുനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയതായിരുന്നു എസ്.ഐ വിജയൻ തമ്പിയും സഹപ്രവർത്തകരും. തർക്കസ്ഥലം ഒഴിവാക്കി വീടിനോടു ചേർന്ന് മൃതദേഹം അടക്കം ചെയ്യാൻ പരിഹാരമുണ്ടാക്കിയതിന് പിന്നാലെയാണ് കുഴിയെടുക്കാൻ എത്തിയ തൊഴിലാളി അബോധാവസ്ഥയിലായത്.
തൊഴിലാളി മദ്യപിച്ച് ലക്കുകെട്ടതോടെ കുഴിയെടുപ്പ് തൊഴിലുറപ്പ് പണികളിൽ ഏർപ്പെടുന്ന സ്ത്രീകൾ ഏറ്റെടുത്തു. മറ്റുള്ളവർ കാഴ്ചക്കാരായതോടെയാണ് എസ്.ഐ കുഴിയെടുക്കാൻ തയ്യാറായത്. പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികളായ ശാരദ, അനുജ, പൊന്നമ്മ എന്നിവരും വാർഡ് മെമ്പർ ജോർജ്കുട്ടിയും എത്തിയതോടെ കുഴിയെടുപ്പും സംസ്‌കാരവും നടന്നു.