ഗര്‍ഭിണിയെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടബലാത്സംഗം ചെയ്തു; തടഞ്ഞ ഭര്‍ത്താവിനും കുട്ടികള്‍ക്കും ക്രൂരമര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

0

 
ഗുണ്ടൂര്‍: ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ബാപറ്റല്ല ജില്ലയിലെ റെപ്പല്ലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 

കൃഷ്ണ ജില്ലയിലെ നാഗയലങ്ക സ്വദേശിയായ യുവതിയും ഭര്‍ത്താവും മൂന്നു കുട്ടികളും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റെപ്പല്ലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയത്. തുടര്‍യാത്രയ്ക്ക് ട്രെയിന്‍ ഇല്ലാത്തതിനാല്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം യുവതി റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങി. 

ഇതിനിടെ സ്ഥലത്തെത്തിയ അക്രമി സംഘം യുവതിയുടെ ഭര്‍ത്താവിന്റെ കയ്യിലെ പണം കൊള്ളയടിച്ചു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ അക്രമികള്‍ തടയാനെത്തിയ കുട്ടികളെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതിയെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 
ഗുരുതരമായി പരിക്കേറ്റ യുവതിയെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പി വിജയകൃഷ്ണ( 20), പി നിഖില്‍ (25), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ മൂന്നു പേരെ പൊലീസ് പുലര്‍ച്ചെ തന്നെ അറസ്റ്റ് ചെയ്തു. പ്രതികള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് ബാപറ്റ്‌ല എസ്പി വാകുള്‍ ജിന്‍ഡാല്‍ പറഞ്ഞു. 
ആന്ധ്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ 15 ദിവസത്തിനിടെ സ്ത്രീക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ അതിക്രമമാണിത്. സംഭവത്തില്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ടിഡിപി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും, സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലെന്നും ടിഡിപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here