കിരൺ കുമാർ കുറ്റക്കാരനെന്ന വിധി വന്നത് വിസ്മയയുടെ ആത്മഹത്യ നടന്നിട്ട് ഒരു വർഷം പൂർത്തിയാക്കാനിരിക്കെ

0

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടെ ആത്മഹത്യ നടന്നിട്ട് അടുത്ത മാസം 21 ന് ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കിരൺ കുമാർ കുറ്റക്കാരനെന്ന വിധി വന്നത്. പ്രതിക്ക് സുപ്രീം കോടതി അനുവദിച്ച ജാമ്യം പിൻവലിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ് സ്ത്രീധനപീഡനമരണമായ 304 (ബി)യും ആണിപ്പോൾ തെളിഞ്ഞിരിക്കുന്നത്. കൊല്ലം അഡിഷനൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിൽ ശിക്ഷ നാളെ വിധിക്കും. കേരളമാകെ ചർച്ച ചെയത് കേസിൽ ആത്മഹത്യപ്രേരണ കണ്ടെത്തിയതിനാൽ പത്തുവർഷം വരെ തടവും സ്തീധനപീഡന മരണം കണ്ടെത്തിയതിനാൽ ജീവപര്യന്തം വരെയും തടവ് ശിക്ഷലഭിച്ചേക്കാം.

വിസ്മയയുടെ ആത്മഹത്യ കേസിൽ ഭർത്താവ് കിരൺ കുമാർ മാത്രമാണ് പ്രതി. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ ഭർതൃ വീട്ടിൽ തന്നെ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്നു വിസ്മയ.

അന്വേഷണത്തിനൊടുവിൽ 2021 ജൂൺ 21 ന് ആണ് വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായത്. കേരളം മുഴുവൻ , മലയാളികൾ മുഴുവൻ ഏറ്റെടുത്ത ആ മരണ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. പെൺമക്കൾ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ​ഗവർണർ തന്നെ നേരിട്ട് വിസ്മയയുടെ വീട്ടിലെത്തി. പിന്നീട് സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി. തുടർന്ന് മന്ത്രിമാർ അടക്കം വിസ്മയയുടെ വീട്ടിലെത്തി.

അറസ്റ്റിലായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് 2021 ഓഗസ്റ്റ് 6ന് കിരൺകുമാറിനെ സർവീസിൽ നിന്നു തന്നെ പിരിച്ചു വിട്ടു സർക്കാർ. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറി.
2021 ജൂണ്‍ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ജൂണ്‍ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂണ്‍ 29
കിരണിന്‍റെ വീട്ടില്‍ ഡമ്മി പരീക്ഷണം. ഇതിനിടയിൽ കിരൺ കുമാർ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു

2021 സെപ്റ്റംബര്‍ 10ന് വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഡിജിറ്റൽ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകൾ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോൺ വിളികളും ശബ്ദ റെക്കോർഡുകളും ഡിജിറ്റൽ തെളിവുകളായി .

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺകുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺകുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച് പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമാണ് ആത്മഹത്യ നടന്നത്.
2022 ജനുവരി 10ന് കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടങ്ങി. 2022 മാര്‍ച്ച് 2ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
2022 മേയ് 17 കേസിൽ വാദം പൂര്‍ത്തിയായി. തുടർന്നാണ് ഇന്ന് കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. നാളെ വിശദമായ വാദം കേട്ടശേഷം ശിക്ഷ വിധിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ നിരവധി ശബ്ദ രേഖകളാണ് പുറത്തുവന്നത്. സ്ത്രീധനം ചോദിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല എന്നതായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ ഈ വാദത്തെ റദ്ദ് ചെയ്യുന്ന ശബ്ദസന്ദേശവും ഫോൺ സംഭാഷണവുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കിരൺ : സ്‌കോഡ റാപ്പിഡ് കണ്ടപ്പോൾ വിളിച്ചോ ? വെന്റോ കണ്ടപ്പോ വിളിച്ചോ ? എനിക്കിഷ്ടം സിറ്റിയായിരുന്നു. സിറ്റി വിലക്കൂടതലാ, നോക്കണ്ടെന്ന് ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. നിങ്ങടെ എച്ചിത്തരം കണ്ടപ്പോൾ എനിക്ക് മനസിലായി. അവസാനം കറക്ട് വെന്റോ എടുത്ത് തരാൻ ഫിക്‌സ് ചെയ്തതല്ലേ ? പിന്നെന്താ രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ ഇട്ട്, രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം കാണുന്നത്. അപ്പൊഴേ എന്റെ കിളി പറന്ന്.
വിസ്മയ : പക്ഷേ അന്നും കുഴപ്പം ഇല്ലായിരുന്നല്ലോ ?
കിരൺ : അന്ന് കുഴപ്പമില്ല, അല്ലേങ്കിൽ പിന്നെ കല്യാണം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നേനെ. എന്നെ എല്ലാവരും വഴക്ക് പറയില്ലേ ?
ഇതുൾപ്പെടെ ഒരു ലക്ഷത്തോളം ശബ്ദസന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമാണ് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here