കെ എസ് ആർ ടി സി യെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ഗണേഷ് കുമാർ എം എൽ എ

0

കണ്ണൂർ: കെ എസ് ആർ ടി സി യെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ഗണേഷ് കുമാർ എം എൽ എ. ശമ്പള പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം. തനിക്ക് മന്ത്രിയാകാൻ ഒരു താത്പര്യവും ഇല്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.

താൻ മന്ത്രിയായിരുന്ന സമയത്ത് സർക്കാർ സഹായം ഇല്ലാതെ ശമ്പളവും പെൻഷനും കൊടുത്തു. ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെഎസ്ആർടിസി പൂട്ടണമെന്നും ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

അതേസമയം, കെഎസ്ആർടിസിയിൽ നാളെ മുതൽ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി 30 കോടി രൂപ സർക്കാർ നൽകും. മാനെജ്മെന്റിന് മാത്രമായ് ആവശ്യമുള്ള തുക സമാഹരിക്കാാൻ ആകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതിനായുള്ള അപേക്ഷ ഇന്ന് തന്നെ ധനവകുപ്പിന് നൽകും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി, സർക്കാർ വാക്ക് വിശ്വസിക്കാതെ സമരത്തിലേയ്ക്ക് പോയ കെഎസ്ആർടിസി ജീവനക്കാരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് സർക്കാരും ഗതാഗത മന്ത്രിയും. ഏതാണ്ട് ഒരു മാസം വൈകിയെങ്കിലും സ്കൂൾ തുറക്കും മുമ്പ് ജീവനക്കാർക്ക് ശമ്പളം കിട്ടുമെന്നുറപ്പായി. നേരത്തേ നൽകിയ 30 കോടിക്ക് പുറമെയാണ് 30 കോടി രൂപ കൂടി സർക്കാർ നൽകുന്നത്. അതിനായി ഇന്ന് തന്നെ ഔദ്യോഗികമായി അപേക്ഷ നൽകുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

ഈ മാസം കിട്ടിയ സർക്കാർ സഹായം കഴിഞ്ഞ മാസം ശമ്പളം നൽകാനായി എടുത്ത ഓവർ ഡ്രാഫ്റ്റിലേക്ക് തിരിച്ചടച്ചിരുന്നു. സർക്കാരിൽ നിന്ന് 30 കോടി രൂപ കൂടി കിട്ടിയാൽ വീണ്ടും 30 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കാനാണ് മാനേജ്മെന്റ് ആലോചന. ബാക്കി 12 കോടി രൂപയോളം മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും. ശമ്പളം അനിശ്ചിതമായി വൈകുന്നതിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിന് കൂടുതൽ ചർച്ച വേണമെന്നും
സുഷീൽ ഖന്ന റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. പുതിയ സാഹചര്യങ്ങൾ മനസ്സിലാക്കി ജീവനക്കാർ അനുഭാവ പൂർണമായ സമീപനം എടുക്കണമെന്നും ശമ്പളക്കാര്യത്തിനൊപ്പം മന്ത്രി ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here