ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഫോണ്‍വിളിയെ ചൊല്ലിയുള്ള തർക്കം; ക്രൂരത ഇരുവരുമൊന്നിച്ച് മകനുമായി അടുത്തയാഴ്ച സൗദിയിലേക്ക് മടങ്ങാനിരിക്കെ; ദാരുണ സംഭവത്തിൽ ഞെട്ടി നാട്ടുകാർ

0


 

അയര്‍ക്കുന്നം: സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തിൽ വില്ലനായത് ടിന്റുവിന്റെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകള്‍. ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങൾ വിവരിച്ചാണ് സുധീഷ് ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയത്. ഇതിനെകുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ ഫോണ്‍ നമ്പരിന്റെ ഉടമയെ കണ്ടെത്തി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിനൊപ്പം ഫോണ്‍ ബില്ലുകളും പെന്‍ഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഫോണ്‍ ബില്ലില്‍ ടിന്റു വിളിച്ചിരുന്നയാളുടെ നമ്പര്‍ അടിവരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. മരിച്ച സുധീഷിനെക്കുറിച്ച് സമീപവാസികള്‍ക്കും നല്ല അഭിപ്രായമായിരുന്നു. ദുരന്തവാര്‍ത്ത പരന്നതോടെ ബന്ധുക്കളും നാട്ടുകാരും വീടിനുമുന്നില്‍ തടിച്ചുകൂടി. കേട്ടവര്‍ക്കൊന്നും ഈ വാര്‍ത്ത ആദ്യം വിശ്വസിക്കാനുമായില്ല. അടുത്തയാഴ്ച സൗദിയിലേക്ക് മകനെയുംകൂട്ടി ഇരുവരുമൊന്നിച്ച് മടങ്ങാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.

കഴിഞ്ഞ ദിവസം വിളിക്കരുതെന്ന് താക്കീത് നല്‍കിയ നമ്പരിലേക്ക് വീണ്ടും വിളിയും സംസാരവും തുടര്‍ന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയശേഷം ചരിച്ചുവച്ച കട്ടിലിനും ഭിത്തിക്കുമിടയില്‍ മൃതദേഹം കിടത്തി തുണികളും തലയിണയും മെത്തയുമിട്ട് മൂടി. തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പില്‍ ഇത് എഴുതിവച്ചു. തുടര്‍ന്ന് സുധീഷ് ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച് മുറിയിലെ തട്ടില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങുകയായിരുന്നു.

സുധീഷിന്റെ വീടിനോട് ചേർന്ന് നിരവധി വീടുകൾ ഉണ്ടായിരുന്നിട്ടും കൊലപാതകമോ ആത്മഹത്യയോ ആരും അറിഞ്ഞിരുന്നില്ല. സംഭവ സമയത്ത് കനത്ത മഴ പെയ്തത് കൊണ്ടാവാം ആരും അറിയാതെ പോയതെന്ന് അയൽക്കാർ പറയുന്നു. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരാണു ഇന്നലെ ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടർ‌ന്നാണ് മാതാവ് കു‍ഞ്ഞമ്മണി വീട്ടിൽ എത്തിയത്. ആദ്യം സുധീഷിന്റെ മരണവിവരമാണ് പുറത്തുവന്നത്. ടിന്റുവിന്റെ മൃതദേഹം ആദ്യം കണ്ടിരുന്നില്ല.

പൊലീസ് എത്തി അകത്തു കയറി പരിശോധന നടത്തുമ്പോഴാണ് കട്ടിലിനു അടിയിൽ മെത്തകളും തുണികളും കൊണ്ടു മൂടിയ നിലയിൽ ടിന്റുവിന്റെ മൃതദേഹം കണ്ടത്. മുഖം മറച്ച നിലയിലായിരുന്നു. സുധീഷ് വിദേശത്തായിരുന്നപ്പോൾ പിതാവ് പ്രഭാകരനും, മാതാവ് കുഞ്ഞമ്മണിയും ടിന്റുവിനൊപ്പമാണ് താമസിച്ചിരുന്നത്. സുധീഷ് വന്നപ്പോൾ ഇവർ മൂത്ത മകൻ ഗിരീഷിന്റെ വീട്ടിലേക്ക് മാറി. സൗദിയിൽ മെക്കാനിക് ആയിരുന്നു സുധീഷ്.

2 വർഷത്തിനു ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്ത് നേരത്തെ നേഴ്സായിരുന്ന ടിന്റു കോവിഡ് കാലത്ത് നാട്ടിൽ വന്ന ശേഷം തിരിച്ചു പോയില്ല. അടുത്ത ആഴ്‌ച വീണ്ടും മകനെയും കൂട്ടി പോകാനിരിക്കെയാണ് ദാരുണ കൊലപാതകം ഉണ്ടായത്. കൊലപാതക വിവരമറിഞ്ഞ ഉടൻ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ ജിജി നാഗമറ്റം, കെ.സി.ഐപ്പ്, ബ്ളോക് പഞ്ചായത്ത് അംഗം സുജാത ബിജു, പഞ്ചായത്ത് അംഗങ്ങളായ ഷീന മാത്യു, ഋഷി.കെ.പുന്നൂസ്, മുൻ അംഗം തോമാച്ചൻ പേഴുംകാട്ടിൽ എന്നിവരും സ്ഥലത്ത് എത്തി.

‘‘എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റില്ല എന്നു വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസം പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. മോളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സുധീഷിന്റെ ഫോൺ റിങ് ചെയ്‌തെങ്കിലും എടുത്തില്ല. എന്തെങ്കിലും അസുഖമായിരിക്കും എന്നു കരുതി കഴിഞ്ഞ ദിവസം രാത്രി ഒരു പോള കണ്ണടച്ചില്ല. ഇന്നലെ രാവിലെ ഇവരുടെ സ്‌കൂട്ടർ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രണ്ടുപേരും വീട്ടിൽത്തന്നെ ഉണ്ടല്ലോയെന്ന ആശ്വാസത്തിലിലായിരുന്നു. ഇതിനിടെയാണ് സുധീഷിന്റെ അമ്മ വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറക്കുന്നില്ല എന്ന് അറിഞ്ഞത്. ഞാൻ വേഗം അവിടെയെത്തി.

പക്ഷേ കണ്ടത് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു’’: ടിന്റുവിന്റെ പിതാവ് മണർകാട് വെള്ളിമഠത്തിൽ ഷാജി വാക്കുകൾ മുഴുമിപ്പിക്കാനാകാതെ വിതുമ്പി. കടബാധ്യതകളൊന്നും ഇല്ലെന്നും ഇരുവരും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു. ഇപ്പോൾ താമസിക്കുന്ന വീടിനു സമീപം 20 സെന്റ് സ്ഥലം കൂടി ഇവർ വാങ്ങാൻ ഇരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

വിദേശത്തു നിന്നു 2 മാസം മുൻപ് അവധിക്കെത്തിയതാണ് സുധീഷ്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാ‌ഴ്‌ച തിരുവനന്തപുരത്തേക്കു പോയിരുന്നു. മകനെ സുധീഷിന്റെ ചേട്ടൻ ഗീരിഷിന്റെ വീട്ടിൽ ആക്കിയ ശേഷമാണ് ഇവർ പോയത്. ഇന്നലെ രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നു കരുതുന്നു.

സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി ഇന്നലെ രാവിലെ അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞു. കുഞ്ഞമ്മിണി വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറന്നില്ല. തുടർന്ന് നാട്ടുകാർ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് എത്തി വീടു തുറന്നു. ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തി.

കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്. സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പൊലീസ് പറയുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here