ചെന്നൈ ∙ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ പഠനത്തിന്റെ ആദ്യ ദിവസം ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’യ്ക്കു പകരം ചരക മഹർഷിയുടെ പ്രതിജ്ഞ (മഹർഷി ചരക് ശപഥ്) ചൊല്ലിച്ചതിൽ തമിഴ്നാട്ടിൽ വിവാദം. മധുര ഗവ. മെഡിക്കൽ കോളജ് ഡീൻ രത്നവേലിനെ തൽസ്ഥാനത്തു നിന്നു നീക്കി. 3 സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലാണ് 250 പേർ സംസ്‌കൃതത്തിൽ മഹർഷി ചരക് ശപഥ് ചൊല്ലിയത്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണു ചൊല്ലേണ്ടതെന്ന് എല്ലാ മെഡിക്കൽ കോളജുകളോടും നിർദേശിച്ചിരുന്നതാണെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ദേശീയ മെഡിക്കൽ കൗൺസിലിന്റെ വെബ്‌സൈറ്റിൽ നിന്നു വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി ഡൗൺലോഡ് ചെയ്തുതന്ന പ്രതിജ്ഞയാണ് ഉപയോഗിച്ചതെന്നു കോളജ് ഡീൻ വിശദീകരിച്ചു