തിരൂർ: വെട്ടം ആലിശേരി പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാലയുടെ 2020ലെ സി.എം. അബ്ദുറഹ്മാൻ സ്മാരക പത്രമാധ്യമ അവാർഡ് ദീപിക പത്രാധിപ സമിതിയംഗം സെബി മാളിയേക്കലിന്.
2020 മെയ് 31ന് ദീപിക ദിനപത്രത്തിലെ സൺഡേ ദീപികയിൽ വന്ന വിലയായി കൊടുത്തത് രണ്ടു കാലുകൾ എന്ന ഫീച്ചർ സ്റ്റോറിയാണ് സെബി മാളിയേക്കലിനെ പുരസ്കാരത്തിനു അർഹനാക്കിയത്. ദേശാഭിമാനി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി.എം. അബ്ദുറഹിമാന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 10001 രൂപയും ശില്പവുമാണ് അവാർഡ്.
കുഞ്ഞുനാളിലേ തുടങ്ങിയ പുകവലിയെന്ന ദുഃശീലത്തിനു രണ്ടു കാലുകൾ വിലയായി നൽകേണ്ടി വന്ന പുത്തൻചിറഅറയ്ക്കൽ ഹനീഫയെന്ന യുവാവിന്റെ അതിജീവിതം വരച്ചു കാട്ടിയ ഫീച്ചർ ആണ് സെബി മാളിയേക്കലിന്റേത്.
ഇനി രണ്ടു മാസം മാത്രമേ നീളൂ എന്ന് ഡോക്ടർ വിധിയെഴുതിയിട്ടും തളരാതെ ഹനീഫ ജീവിതത്തിനു കൃഷിയിലൂടെയും കരകൗശല വസ്തു നിർമാണത്തിലൂടെയും പ്രത്യാശയുടെ പുത്തൻ ഭാഷ്യം ചമയ്ക്കുകയായിരുന്നു.
പുകവലിയുടെ ദൂഷ്യവശങ്ങളും പരിണിത ഫലങ്ങളും ഹനീഫയുടെ നേർജീവിതത്തിലൂടെ വരച്ചുകാട്ടിയ സാമൂഹ്യ പ്രസക്തവും ജീവിത സന്ദേശവും നൽകുന്ന ‘വിലയായ് നൽകിയത് രണ്ടു കാലുകൾ ” എന്ന സൺഡേ കവർ സ്റ്റോറി മികച്ച നിലവാരം പുലർത്തിയതായി ജൂറി വിലയിരുത്തി.
മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കോയ മുഹമ്മദ് ചെയർമാനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മാധ്യമ പ്രവർത്തകനുമായ അഡ്വ. രാജേഷ് പുതുക്കാട്, സാംസ്കാരിക പ്രവർത്തകനായ മുരളീധരൻ എന്നിവർ അംഗങ്ങളുമായ സമിതിയാണു വിധി നിർണയം നടത്തിയത്.
വാർത്താ സമ്മേളനത്തിൽ സംഘാ ടക സമിതി ചെയർമാൻ അഡ്വ. പി.ഹസക്കുട്ടി, ജൂറി അംഗങ്ങളായ അഡ്വ. രാജേഷ് പുതുക്കാട്. മുരളീധരൻ, വെട്ടം പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല പ്രസിഡന്റ് ജസീന, സെക്രട്ടറി പി. പി. അബ്ദുൽ നാസർ. പ്രജീഷ്. പി എന്നിവർ പങ്കെടുത്തു.