കൊച്ചി: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്കു ഒന്നര ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ജൂണ്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നല്കാന് തയാറാണെന്നും ഈ തുക പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിൻരെ നിലപാട് നിയമപരമല്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
2021 ഓഗസ്റ്റ് 27നായിരുന്നു സംഭവം. തുമ്പ വിഎസ്എസ്സിയിലേക്കു വലിയ കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചെന്നായിരുന്നു പരാതി. രജിതയുടെ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ പിന്നീട് പിങ്ക് പോലീസിന്റെ കാറില്‍ നിന്നു കണ്ടെടുത്തിരുന്നു.