സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ വീട്ടിൽനിന്നു പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു

0

കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ വീട്ടിൽനിന്നു പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. സുഹൃത്തിന്റെ മരണ വിവരം രഹസ്യമാക്കി വെച്ചു സുഹൃത്തുക്കളും. ഏലൂർ കണപ്പിള്ളി കരിപ്പൂർ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ എബിൻ സെബാസ്റ്റ്യൻ (15) ആണ് മുങ്ങി മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണു കളിക്കാനായി പോയത്. സന്ധ്യയായിട്ടും വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ മാതാവ് ശ്രുതി സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും ആരും അറിയില്ലെന്നു പറഞ്ഞു. ഇതോടെ ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്നു സിഐ നടത്തിയ അന്വേഷണത്തിലാണു കുട്ടി പുഴയിൽ മുങ്ങിമരിച്ചതാണെന്നു കണ്ടെത്തിയത്.

ചോദ്യം ചെയ്യലിലാണു കുട്ടികൾ സത്യം വെളിപ്പെടുത്തിയത്. കളി കഴിഞ്ഞ ശേഷം കുളിക്കാൻ ഇറങ്ങിയപ്പോൾ എബിൻ ആഴത്തിൽ അകപ്പെടുകയായിരുന്നത്രെ. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി എബിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സംഭവം ആരോടും പറയേണ്ടതില്ലെന്നു തീരുമാനിച്ചു കുട്ടികൾ മടങ്ങുകയായിരുന്നു. ഭയന്നുപോയതു കൊണ്ടാണ് ആരോടും പറയാതിരുന്നത് എന്നാണ് കുട്ടികൾ പറയുന്നത്.

ഇതിനിടെയാണു മാതാവ് നൽകിയ പരാതിയിൽ സിഐ മറ്റു വിദ്യാർത്ഥികളെ ചോദ്യം ചെയ്തത്. കുട്ടി പുഴയിൽ മുങ്ങിയതു വ്യക്തമായതോടെ അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂൾ വിദ്യാർത്ഥിയാണ്. ഏയ്ഞ്ചൽ സഹോദരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here