കോവിഡ് കാലത്ത് വിലകൂടിയ പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന്റെ രേഖകൾ പുറത്ത്. വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് കിറ്റുകള്‍ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങൾക്ക് ബലം നൽകുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നത്.
2020 മാര്‍ച്ച് 30 നാണ് സാന്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്നും വിപണിയിലെ വിലയേക്കാൾ ഉയർന്ന നിരക്കിൽ പിപിഇ കിറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. ഇതിന് തൊട്ടുമുൻപത്തെ ദിവസം കിറ്റൊന്നിന് 446 രൂപ കൊടുത്ത് വാങ്ങിയത് 30ന് 1550 രൂപയ്ക്കാണ് വാങ്ങിയതെന്ന് രേഖകളിൽ വ്യക്തമാണ്.
സാന്‍ ഫാര്‍മാ അടക്കമുള്ള കമ്പനികളില്‍ നിന്നും ഉയര്‍ന്ന നിരക്കിൽ പിപിഇ കിറ്റുകൾ വാങ്ങിയ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ശൈലജ ടീച്ചറും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും അംഗീകാരം നൽകിയ ഫയലാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ അന്നത്തെ ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചർ അംഗീകാരം നൽകിയത് വ്യക്തമാവുന്നത്. ഫയലില്‍ ആരോഗ്യമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒപ്പിട്ടിട്ടുണ്ട്.