പെയിന്റിങ് ബ്രഷും ഉറച്ച ആത്മവിശ്വാസവും. അതായിരുന്നു മറ്റാരും നടക്കാൻ മടിക്കുന്ന പാതയിലേക്ക്, ഉയർന്ന വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് നടക്കുമ്പോൾ ഹർഷയുടെ കരുത്ത്. മുഖം ചുളിച്ചവരും സംശയത്തോടെ അടക്കം പറഞ്ഞവരും ചുറ്റിലുമുണ്ടായിരുന്നു. എന്നിട്ടും പ്ലാസ്റ്റികിനെതിരായ പോരാട്ടത്തിൽ ഹർഷയും ഐറാലൂമും പുതിയ പാത വെട്ടി. ഇന്ന് ഇന്ത്യയൊട്ടാകെ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി.
ബാലുശേരിക്കടുത്ത് ഇയ്യാടാണ് ഹർഷയുടെ സ്വദേശം. അനുജൻ നിതിൻ രാജിനെയും കൂട്ടുപിടിച്ചാണ് ബയോടെക്നോളജി ബയോ കെമിക്കൽ എഞ്ചിനീയറിങ് ബിരുദം കൈയ്യിലുള്ള ഈ പെൺകുട്ടി സ്വന്തം സംരംഭം എന്ന നിലയിലേക്ക് മാറിയത്. പ്ലാസ്റ്റിക്കിന് വിലക്ക് വന്നപ്പോഴായിരുന്നു കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ തുടങ്ങിയ കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങളിലേക്ക് സമൂഹത്തിനെ ഐറാലൂം നയിച്ചത്.
തിരുവനന്തപുരത്ത് മോഹൻദാസ് കോളേജിൽ നിന്ന് ഹർഷ എഞ്ചിനീയറിങ് പൂർത്തിയാക്കിയത് 2015 ലായിരുന്നു. പിന്നീട് നാല് വർഷം ഐടി സെക്ടറിൽ ജോലി. ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രവർത്തിച്ചു. ചെറുപ്പത്തിലേ വരയ്ക്കുമായിരുന്ന ഹർഷ ഇതിനോടകം ഒറ്റയ്ക്കും അല്ലാതെയും പലയിടത്തും തന്റെ പെയിന്റിങ് എക്സിബിഷനുകൾ നടത്തി. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലടക്കം പേരെത്തി. ചിത്രങ്ങൾ വരച്ച് വിൽക്കാനുള്ള ധൈര്യം കിട്ടിയതും ഇങ്ങിനെയാണ്.
ഐടി ജോലിക്കൊപ്പം പെയിന്റിങ്സും കസ്റ്റമൈസ്‌ഡ് ഗിഫ്റ്റുകളും വിറ്റതിലൂടെയാണ് പുതിയ സ്റ്റാർട്ട്പ്പിലേക്ക് നീങ്ങാൻ ഹർഷയ്ക്ക് ധൈര്യമായത്. ലോക്ക്ഡൗൺ കാലത്ത് വലിയ ഓർഡറുകൾ ലഭിച്ചത് അതിനുള്ള വഴിത്തിരിവായി.
‘ഐടി സെക്ടറിലെ ജോലി 2019 ലാണ് രാജിവെച്ചത്. സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായാണ് പ്രവർത്തനം തുടങ്ങിയത്. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ നിന്ന് തുടക്കത്തിൽ ഓർഡർ വന്നു. നൂറ് ശതമാനം പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാണ് നൽകുന്നത്.