കട്ടപ്പന ∙ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന മകൾ ശ്രീധന്യയുടെ (18) നില അതീവ ഗുരുതരം. 83 ശതമാനം പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് പെൺകുട്ടിയെ വെന്റിലേറ്ററിലേക്കു മാറ്റി. കിടപ്പുമുറിയിൽ തീ ആളിപ്പടർന്നപ്പോൾ മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണു തന്റെ ദേഹത്തേക്കും തീ പടർന്നത് എന്നാണ് പെൺകുട്ടി ഡോക്ടർക്കു നൽകിയ മൊഴിയെന്നു സൂചനയുണ്ട്.
പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണു തിങ്കളാഴ്ച പുലർച്ചെ പൊള്ളലേറ്റു മരിച്ചത്. ഉറങ്ങിക്കിടന്ന ഉഷയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം രവീന്ദ്രനും തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. രവീന്ദ്രൻ ഉപയോഗിച്ചത് പെട്രോൾ ആയിരിക്കാമെന്ന് പൊലീസ്. മണ്ണെണ്ണ ഉപയോഗിച്ചാണ് തീകൊളുത്തിയതെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാൽ 24നു രാത്രി 9ന് അണക്കരയിലെ പെട്രോൾ പമ്പിൽ നിന്നു രവീന്ദ്രൻ കറുത്ത ജാറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യം പൊലീസിനു ലഭിച്ചു. ഫൊറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ഉപയോഗിച്ച ഇന്ധനം ഏതാണെന്ന് വ്യക്തമാക്കാൻ സാധിക്കൂ എന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോൻ അറിയിച്ചു.