കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഹൻസ്‌ഖാലിയിൽ ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 വയസ്സുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ശനിയാഴ്ച ഹൻസ്ഖാലി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി നൽകി.
കേസിലെ മുഖ്യപ്രതി സൊഹൈൽ ഗയാലി എന്ന ബ്രജഗോപാലിനെ ആദ്യം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയും ചെയ്ത ശേഷം തിങ്കളാഴ്ച റാണാഘട്ട് കോടതിയിൽ ഹാജരാക്കി. ബലാത്സംഗം, കൊലപാതകം, തെളിവ് ഇല്ലാതാക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമെ പോക്‌സോ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.