പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം. എംഎല്‍എയുടെ സ്ഥിരം ശബരിമല സന്ദര്‍ശനം തെറ്റായ സന്ദേശമാണ് നല്കുമതെന്ന് പ്രതിനിധികള്‍ പ്രതികരിച്ചു.
സ്ത്രീപ്രവേശന സമയത്തെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എംഎല്‍എയുടെ സമീപനമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കോഴിക്കോട്ടു നിന്നുള്ള പ്രതിനിധികളാണ് എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ചത്.
അതേസമയം, മന്ത്രി പി.എ. മുഹമ്മദ് റിയാസിനും അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ. റഹീമിനും നേരെയും സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനമുണ്ടായി. സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പ്രതിനിധികൾ പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എസ്.സതീശനെതിരെയും കുറ്റപ്പെടുത്തലുണ്ടായി. മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കുന്ന സ്ഥതിയുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഡിവൈഎഫ്ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയിൽ തുടങ്ങിയത്. സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയർത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനിൽ പി.ഇളയിടം പ്രതിനിധി സമേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന – കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.