ആലപ്പുഴ: പാടവരമ്പത്ത് വിത്തെറിയാൻ ലുങ്കി മുണ്ട് ഉടുത്ത് ആലപ്പുഴ ജില്ലാ കളക്ടർ രേണുരാജ്. മുപ്പത് വർഷമായി തരിശായി കിടന്ന പാടത്ത്
കളക്ടർ കർഷക വേഷത്തിലെത്തി വിത്ത് വിതക്കുകയായിരുന്നു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ നെൽകൃഷിക്ക് തുടക്കം കുറിച്ച് നാലാം വാർഡിലെ കടമ്പൊഴി പാടശേഖരത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കളക്ടർ എത്തിയത്.
കളക്ടർക്ക് സംഘാടകർ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും നൽകി. ഇവ സ്നേഹപൂർവ്വം സ്വീകരിച്ച് കർഷക വേഷത്തിൽ പാടവരമ്പത്ത് എത്തി നെല്ല് വിതയ്ക്കുകയും ചെയ്തു. 30 വർഷമായി തരിശ് കിടന്ന പാടശേഖരത്തിൽ ആണ് ”ഞങ്ങളും കൃഷിയിലേക്ക്” എന്ന കൃഷിവകുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിൻറ് നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മയിലൂടെയാണ് കൃഷിയിറക്കുന്നത്.
“നമ്മുടെ പ്രകൃതിയും കാലാവസ്ഥയും എല്ലാം പ്രവചനാതീതമായി മാറി കൊണ്ടിരിക്കുകയാണെന്നും അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കൃഷിയിലൂടെയും നെൽവയൽ സംരക്ഷണത്തിലൂടെയും നമുക്ക് കഴിയുമെന്നും അതിനായി കൂടുതൽ യുവാക്കുകൾ കാർഷിക മേഖലയിലേക്ക് കടന്നുവരണമെന്നും അതിലൂടെ കാർഷിക ഉൽപ്പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തുവാൻ നമുക്ക് സാധിക്കുമെന്നും” പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് കളക്ടർ അഭിപ്രായപ്പെട്ടു.