കൊഴിഞ്ഞാമ്പാറ: പെണ്ണുകാണലിന്റെ പേരിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തി വിവാഹത്തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി പോലീസ് പിടിയിൽ. മണ്ണാർക്കാട് പൊട്ടശ്ശേരി പ്ലാവല്ലി വീട്ടിൽ എൻ.വിനോദിനെയാണ് (44) മണ്ണാർക്കാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കേസിലെ മറ്റു പ്രതികളായ തൃശൂർ വാണിയമ്പാറ എൻ.സുനിൽ(40), പാലക്കാട് കേരളശ്ശേരി വി.കാർത്തികേയൻ(40), വടക്കഞ്ചേരി കുന്നംകാട് സജിത(32), കാവിൽപ്പാട് ദേവി(60), കാവശ്ശേരി ചുണ്ടക്കാട് സഹീദ(36) എന്നിവരെ ജനുവരി നാലിന് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ 4 പേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തമിഴ്നാട്ടിലെ മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിനായി ആലോചന ക്ഷണിച്ച തമിഴ്‌നാട് സേലം പോത്തനായകം സ്വദേശിയെ സംഘം ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. വധുവെന്നു പറഞ്ഞ് സജിതയെ പരിചയപ്പെടുത്തുകയായിരുന്നു. പെണ്ണിന്റെ അമ്മയ്ക്കു അസുഖമായതിനാൽ അന്നുതന്നെ വിവാഹം നടത്താമെന്നും സംഘം യുവാവിനെ അറിയിച്ചു.
എല്ലാം വിശ്യാസത്തിലെടുത്ത യുവാവ് വിവാഹത്തിന് സമ്മതിച്ചു, വിവാഹം നടത്തി. വിവാഹച്ചെലവ്, ബ്രോക്കർ കമ്മിഷൻ എന്നിവയ്ക്കായി തട്ടിപ്പു സംഘം ആദ്യം കൈപറ്റിയത് ഒന്നരലക്ഷം രൂപയാണ്. അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖം കൂടുതലാണെന്നു പറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി.