ഗോവ: 50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി മുന്നേറ്റം തുടങ്ങി. തുടക്കത്തിൽ മുന്നിലായിരുന്ന കോൺഗ്രസിനെ ഞെട്ടിച്ചാണ് ബി ജെ പി മുന്നേറുന്നത്. 21 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് ഉയർത്തിയ കോൺഗ്രസാണ് ഇപ്പോൾ പിന്നിലായത്. അതേസമയം ബിജെപി ലീഡ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ ലീഡ് നില മാറി മറിയുകയാണ് .നിലവിൽ ചെറിയ വോട്ടുകൾക്ക് പിന്നിലാണ് പ്രമോദ് സാവന്ദ്. അതേസമയം നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വളരെ മുന്നിലാണ്.നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരട് വലി തുടങ്ങിയ ആളാണ് വിശ്വജിത്ത് റാണെ . കോൺഗ്രസുകാരനായിരുന്ന വിശ്വജിത്ത് ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് റാണയുടെ മകനാണ്. ബിജെപിയിലേക്ക് കൂറ്മാറിയെത്തിയ വിശ്വത്തിന്‍റെ സമ്മർദം കൊണ്ട് കൂടിയാണ് ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അച്ഛൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നത്. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ സർക്കാരുണ്ടാക്കാനാകില്ലെന്ന ഘട്ടം വന്നാൽ സർവ സമ്മതനായി വിശ്വജിത്ത് മാറിയേക്കും
കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ദിഗംബർ കാമത്ത് മുന്നിലാണ്.ആം ആദ്മി പാർട്ടിയുടെ അമിത് പലേക്കർ പിന്നിലാണ്. ബിജെപി വിമതനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മികാന്ത് പർസേക്കറും പിന്നിലാണ്. മുൻ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹർ പരീക്കരിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ ഇപ്പോൾ പിന്നിലാണ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ ലീഡ് നേടിയിരുന്ന ഉത്പൽ പരീക്കർ ആണ‌് ഇപ്പോൾ പിന്നിലായത്.തൃണമൂൽ കോൺഗ്രസ് നാല് സീറ്റിലും ലീഡ്ചെയ്യുന്നുണ്ട്.