മലപ്പുറം: സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ സമരം ശക്തിപ്രാപിക്കുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കര മാമലയിലും കല്ലിടുന്നതിനെതിരേ വൻ പ്രതിഷേധം നടന്നു.
തിരൂരിൽ പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ളവർ രംഗത്തിറങ്ങിയാണ് കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ തടയുന്നത്. വൻ പോലീസ് സംഘവും സ്ഥലത്തുണ്ട്. പ്രദേശത്ത് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.
ചോറ്റാനിക്കര മാമലയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സർവേക്കല്ല് പിഴുതെറിഞ്ഞു. കഴിഞ്ഞ ദിവസം സ്ഥാപിച്ച കല്ലുകളാണ് പ്രവർത്തകരും പ്രതിഷേധക്കാരും ചേർന്ന് പിഴുത് കനാലിലേക്ക് വലിച്ചെറിഞ്ഞത്.
അതേസമയം, പ്രദേശത്തെ ചിലയിടങ്ങളിൽ പ്രതിഷേധം ശക്തമാകുമെന്ന വിവരത്തെ തുടർന്ന് സർവേ ഉദ്യോഗസ്ഥർ ഇന്ന് കല്ലിടലിന് എത്തില്ല. ഉദ്യോഗസ്ഥരെ തടയാൻ അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലത്ത് യുഡിഎഫ് പ്രവർത്തകരും പ്രതിഷേധക്കാരും സംഘടിച്ചിരുന്നു.
ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.