ന്യൂഡൽഹി: വിമതശബ്ദം ഉയർത്തിയ ജി-23 നേതാക്കളുടെ യോഗത്തിനു പിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കൂടിക്കാഴ്ച നടത്തി. സോണിയയുടെ വസതിയായ 10 ജൻപഥിലായിരുന്നു കൂടിക്കാഴ്ച. ‘തിരുത്തൽവാദി’ സംഘത്തിലെ മറ്റ് നേതാക്കളുമായും സോണിയ ചർച്ച നടത്തിയേക്കുമെന്നാണ് വിവരം.
നേരത്തെ ജി-23 നേതാക്കളിലൊരാളായ മുൻ ഹരിയാന മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഭുപീന്ദർ സിംഗ് ഹൂഡ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിയും പാർട്ടിയുടെ ഭാവിയും ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളിൽ ജി-23 നേതാക്കളുടെ നേതൃത്വത്തിൽ നിരവധി തവണയാണ് രഹസ്യയോഗം നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് തിരുത്തൽവാദി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബമടക്കം നേതൃത്വത്തിൽനിന്നു മാറിനിൽക്കണമെന്നും എങ്കിലെ പാർട്ടിക്ക് തിരിച്ചുവരവിന് സാധ്യതയുള്ളൂവെന്നുമാണ് ഇവരുടെ നിലപാട്.
തെരഞ്ഞെടുപ്പു പരാജയങ്ങളിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള നേതാക്കളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണു മുതിർന്ന നേതാവ് പി. ചിദംബരം പ റഞ്ഞത്. ജി-23 നേതാക്കൾ കോണ്‍ഗ്രസിനെ പിളർത്തരുതെന്നും ചിദംബരം അഭ്യർഥിച്ചു.
ഉത്തരവാദിത്വത്തിൽനിന്ന് ആർക്കും ഒളിച്ചോടാൻ കഴിയില്ല. നേതൃനി രയിലുള്ള എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. എന്നാൽ, പരാജയത്തിന്റെ ഉത്തരവാദിത്വം എഐസിസി തലപ്പത്തുള്ളവർക്കു മാത്രമാണെന്നു പറയാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി.