തൊടുപുഴ: മകനെയും കുടുംബത്തെയും അച്ഛൻ തീകൊളുത്തി കൊന്ന സംഭവത്തിനു സാക്ഷിയായ രാഹുലിന് ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ചീനിക്കുഴി ആലിയക്കുന്നേൽ സ്വദേശി മുഹമ്മദ് ഫൈസൽ(ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്ർ (16), അസ്ന (13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദ് (71) അറസ്റ്റിലായി.
പിതാവ് മുറിക്കു തീ കൊളുത്തിയപ്പോൾ രക്ഷപ്പെടാനായി ഫൈസലും കുടുംബവും ഫോണ് വിളിച്ച അയൽവാസിയായ രാഹുൽ ഞട്ടലോടെയാണ് ആ നിമിഷങ്ങൾ ഇപ്പോഴും ഒാർമിക്കുന്നത്.
ഫോണിലൂടെ ഇവരുടെ രക്ഷിക്കണേയെന്നുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ രാഹുലിന് ആദ്യം ഒന്നും ചെയ്യാനായില്ല. അപ്പോഴും വീട്ടിലേക്കു പെട്രോൾ ഒഴിക്കുന്ന ഹമീദിനെയാണ് രാഹുൽ കാണുന്നത്.
പിന്നെ മുൻ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോൾ കിടപ്പു മുറി അകത്തുനിന്നു പൂട്ടിയിരുന്നു. ഇതും പൊളിച്ച് അകത്തു കയറിയെങ്കിലും തീ പടർന്നതിനാൽ ഒന്നും ചെയ്യാനായില്ല. തീയിൽ അകപ്പെട്ടവരോടു പുറത്തേക്കു വരാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പ്രാണരക്ഷാർഥം ബാത്ത്റൂമിൽ കയറിയിരിക്കുകയായിരുന്നു.
എന്നാൽ തീ കെടുത്താൻ ഇവിടെയും വെള്ളമുണ്ടായിരുന്നില്ല. തുടർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ നാലു പേരും ഇവിടെത്തന്നെ വെന്തുമരിച്ചു. ഇതിനിടെ രാഹുലിനു നേരെയും ആക്രോശത്തോടെ പ്രതി പെട്രോൾ ഒഴിച്ചു.
സ്വപ്നം ബാക്കിയായി
ചീനിക്കുഴി ടൗണിനു സമീപം നിർമിച്ച പുതിയ വീട്ടിലേക്ക് ഇവർ അടുത്ത മാസം താമസം മാറാനിരിക്കെയാണ് മുഹമ്മദ് ഫൈസലിനെയും കുടുംബത്തെയും തേടി പിതാവിന്റെ രൂപത്തിൽ ദുർവിധിയെത്തിയത്.
വീട്ടിലെ വഴക്കു മൂലമാണ് കുടുബത്തെയുമൊത്തു മാറിത്താമസിക്കാൻ ഫൈസൽ തീരുമാനിച്ചത്. ഇതിനായാണ് നല്ല രീതിയിലുള്ള പുതിയ വീടു നിർമിച്ചത്. നിർമാണമെല്ലാം പൂർത്തിയാക്കി വീട്ടിലേക്ക് ഉടൻ മാറാനിരിക്കുകയായിരുന്നു. ഉടുന്പന്നൂരിലെയും ചീനിക്കുഴിയിലെയും നാട്ടുകാർക്കും ഏറെ പ്രിയങ്കരരായിരുന്നു ഈ കുടുംബം.
മികച്ച രീതിയിൽ പഠിച്ചിരുന്ന രണ്ടു കുട്ടികളുടെ മരണം അവർ പഠിച്ചിരുന്ന സ്കൂളുകളിലെ അധ്യാപകരെയും വിദ്യാർഥികളെയും ഏറെ ദുഃഖത്തിലാഴ്ത്തി.
ചീനിക്കുഴി ടൗണിൽ പലചരക്കു വ്യാപാരം നടത്തുകയാണ് മുഹമ്മദ് ഫൈസൽ. മങ്കുഴി ചീനിയ്ക്കൽ ഇബ്രാഹീമിന്റെ മകളാണ് ഷീബ. മുതലക്കോടം എസ്എച്ച് ഹൈസ്കൂൾ പ്ല്സ് ടു വിദ്യാർഥിനിയാണ് മെഹ്ർ. കോടിക്കുളം സാൻജോ പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അസ്ന.
ഹമീദിനു മകനോട് ഉണ്ടായിരുന്ന കടുത്ത പകയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കാലങ്ങളായി ഇവർ തമ്മിൽ സ്വത്തുമായി ബന്ധപ്പെട്ട് തർക്കം നില നിന്നിരുന്നു.
ഹമീദിന്റെ ആദ്യഭാര്യയിലെ മകനാണ് മുഹമ്മദ് ഫൈസൽ. മൂന്നു മക്കളിൽ ഒരു മകൾ ഇതേ വീട്ടിൽ ജീവനൊടുക്കിയിരുന്നു.
രണ്ടാമത്തെ ഭാര്യയിൽ മക്കളില്ല. ഈ വീട്ടിൽ തന്നെയാണ് ഹമീദ് കഴിഞ്ഞിരുന്നതെങ്കിലും മകനും കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നില്ല. തനിച്ച് ഒരു മുറിയിൽ ഭക്ഷണം വച്ചു കഴിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസവും ഇവർ തമ്മിലുള്ള സ്വത്തു തർക്കം തീർക്കാൻ മധ്യസ്ഥ ചർച്ച നടത്തിയിരുന്നെങ്കിലും ഇതു പരാജയപ്പെട്ടിരുന്നു.
ഇതിനിടെയാണ് മകനോടുള്ള പകയിൽ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്താൻ ഹമീദ് പദ്ധതി തയാറാക്കിയത്. മുറികൾ പുറത്തുനിന്നു പൂട്ടുകയും വീട്ടിലേക്കുള്ള വെള്ളം വിച്ഛേദിക്കുകയും ചെയ്തതോടെ കുട്ടികൾ ഉൾപ്പെടെ രക്ഷപ്പെടരുതെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.