തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്‌ക്കായി മുഖ്യമന്ത്രി നാളെ പുലർച്ചെ ഡൽഹിയിൽ എത്തും. 11 മണിയോടെയാകും കൂടിക്കാഴ്ച എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കെ റെയ്‌ൽ പദ്ധതിയിൽ കേന്ദ്രത്തിന്റെ അനുമതി സംസ്ഥാനത്തിന് ലഭിക്കാത്ത സാഹചര്യത്തിൽ കൂടിക്കാഴ്ചയിൽ അതുൾപ്പെടെ പ്രധാന ചർച്ചയാകും.
സംസ്ഥാന സർക്കാർ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിക്കുന്ന കെ-റെയിലുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പുരോഗമിക്കുകയും, ഇതിനെതിരെ വലിയ ജനരോഷമുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച അതിനാൽ കെ- റെയിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ആകും മുഖ്യമന്ത്രി പ്രധാനമായും ഉന്നയിക്കുക എന്നാണ് വിവരം. നിലവിൽ സംസ്ഥാന സർക്കാർ കെ-റെയിലുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കൂടുതൽ പിന്തുണ തേടും.
നിലനിൽ പ്രാഥമിക അംഗീകാരം മാത്രമാണ് കെ-റെയിലിന് നൽകിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അംഗീകാരം നൽകുവെന്നാണ് കേന്ദ്രനിലപാട്. കെ- റെയിലിന് പുറമേ ശബരിമല വിമാനത്താവള നിർമ്മാണം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രത്തോട് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിക്കും.