കൊച്ചി∙ ഡിപിആർ പ്രകാരം നിർദിഷ്ട സിൽവർലൈൻ പദ്ധതിക്കു മൂവായിരത്തോളം ചെറിയ പാലങ്ങൾ വേണ്ടിവരുമെന്നും അതിനു മാത്രം 3,000 കോടി രൂപ ചെലവു വരുമെന്നും എന്നാൽ ഇതു ഡിപിആറിൽ പരാമർശിച്ചിട്ടു പോലുമില്ലെന്നും ഇ.ശ്രീധരൻ. റെയിൽതിട്ടകളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യത്തിലുള്ള സെമി ഹൈസ്പീഡ് പദ്ധതിയുടെ പ്രസക്തി ചോദ്യം ചെയ്തു വീണ്ടും മുഖ്യമന്ത്രിക്കയച്ച കത്തിലാണു ശ്രീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കത്തിൽ പറയുന്നത്: ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ചു ഡിപിആറിൽ പരാമർശിച്ചതിനേക്കാൾ 50 ശതമാനത്തോളം അധികം ഭൂമി ആവശ്യമായി വരും. ഒഴിപ്പിക്കേണ്ടവരുടെ എണ്ണം കൂടും. പദ്ധതിച്ചെലവു കുറച്ചുകാണിച്ചതു പോലെ ഇക്കാര്യങ്ങളിലെല്ലാം തെറ്റായ കണക്കാണു ഡിപിആറിലുള്ളത്. താങ്കളെ പലതരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമുണ്ട്. സുരക്ഷാവേലിക്കു പകരം ഇരുവശത്തും കൂറ്റൻ മതിലുകളില്ലാതെ നിലവിൽ റെയിൽവേയുടെ സുരക്ഷാ അനുമതി ലഭിക്കില്ല. കേന്ദ്ര അനുമതിയില്ലാതെ ഭൂമി സംബന്ധിച്ച തീരുമാനം നടപ്പാക്കുന്നതു ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. കെറെയിൽ എംഡിയോ സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥരോ ഡിപിആറിലെ പോരായ്മ സത്യസന്ധമായി ചൂണ്ടിക്കാണിക്കാത്ത പശ്ചാത്തലത്തിലാണ് സുദീർഘമായ പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അയയ്ക്കുന്നത്