ചങ്ങനാശേരി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ അനീഷ് (പ്രാവ് അനീഷ്– 32) പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തേ കേസുകൾ ഉണ്ടായിട്ടുണ്ട്. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നിനും അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടേതായി പൊലീസിന്റെ കൈവശമുള്ള ചിത്രങ്ങളിൽ നിന്നാണ് യുവതിയെ ആക്രമിച്ച സംഭവത്തിൽ അനീഷിനെക്കുറിച്ച് സൂചന ലഭിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പായിപ്പാട് സ്വദേശിനിയായ യുവതി ആക്രമണത്തിനിരയായത്. ഭർതൃമാതാവും പിതാവും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഭർത്താവും ജോലിക്കു പോയിരുന്നു. വീടിനു പിന്നിലുള്ള വാഷിങ് മെഷിനിൽ വസ്ത്രം കഴുകുന്നതിനിടയിൽ കോളിങ് ബെൽ അടിക്കുന്നതു കേട്ട് മാതാപിതാക്കൾ ആയിരിക്കുമെന്നു കരുതി യുവതി വാതിൽ തുറന്നെങ്കിലും അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്കു കയറിപ്പോയി.
വർക് ഏരിയയിൽ തിരികെയെത്തി തുണികൾ കഴുകുന്ന ജോലികൾ തുടർന്നെങ്കിലും പിൻവശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതിൽ അടയ്ക്കാൻ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാൾ വാതിൽ തള്ളിത്തുറന്നു യുവതിയെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാർ തിരികെ എത്തിയപ്പോൾ ശരീരത്തിൽ മർദനമേറ്റ് അവശനിലയിൽ, വസ്ത്രങ്ങൾ വലിച്ചുകീറിയ അവസ്ഥയിലാണു യുവതിയെ കണ്ടത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ആരമല ഭാഗത്തു പ്രതിയെക്കണ്ട നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ ഏൽപിക്കുകയും ആയിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും നേരത്തേ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ആർ.ശ്രീകുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐമാരായ സാൻജോ, രഞ്ജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.