അനധികൃത റിക്രൂട്‌മെന്റിലൂടെ കുവൈത്തിലെത്തി ചതിക്കപ്പെട്ട മലയാളികളടക്കം നൂറോളം വനിതകൾ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടി. ചതിക്കപ്പെട്ട് എല്ലാം നഷ്ടമായ ഈ യുവതികളെ എംബസിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കുടുംബത്തിലെ പട്ടിണിയകറ്റാൻ കയറിവന്നവരിൽ സ്‌കൂൾ അദ്ധ്യാപകർ വരെയുണ്ട്. രേഖകൾ ശരിപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാൻ ഒരു മാസമെങ്കിലും എടുക്കും.
മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗസ്സലി) മുഖേന എത്തിയ മൂന്ന് പേരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവർ വ്യത്യസ്ത ഏജന്റുമാർ മുഖേന എത്തിയവരാണ്. എംബസിയിൽ അഭയം തേടിയ ഇവരിലേറെയ പങ്കും കൊച്ചി വഴിയാണ് എത്തിയത്്.
അതേസമയം മനുഷ്യക്കടത്ത് പ്രതി മജീദ് വിദേശത്തേക്കു കടത്തിയ യുവതികളിൽ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂർ, മംഗളൂരു സ്വദേശികളെയാണു കാണാതായത്. അടിമപ്പണിയിൽനിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിക്കൊപ്പമാണു മുംബൈ സ്വദേശിനി കഴിഞ്ഞിരുന്നത്.
ഇപ്പോൾ കുവൈത്തിലുണ്ടെന്നു പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയേക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് കരുതുന്നത്. മുൻകൂർ ജാമ്യത്തിനായും മജീദ് ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം.