കറാച്ചി . ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെൻസാ എന്നിവരും പാക്കിസ്ഥാൻകാരനായ വാൻ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഇവർക്ക് അകമ്പടിയായി മോട്ടർ സൈക്കിളിൽ വന്ന 4 പാക്ക് സുരക്ഷാഭടന്മാർക്കും പരുക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂച് വിമോചന സേന ഏറ്റെടുത്തു. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേറാണ് സ്ഫോടനം നടത്തിയതെന്ന് അവർ അവകാശപ്പെട്ടു.
ഗെസ്റ്റ് ഹൗസിൽ നിന്ന് അധ്യാപകരെ കൊണ്ടുവന്ന വാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിൽ എത്തിയപ്പോഴായിരുന്നു സ്ഫോടനം. തുടർന്നുണ്ടായ അഗ്നിബാധയിൽ വാൻ കത്തി നശിച്ചു. വിദേശികളെ ലക്ഷ്യമിട്ടുതന്നെയായിരുന്നു സ്ഫോടനം എന്നാണ് സൂചന. മുൻപും പലവട്ടം കറാച്ചിയിൽ ചൈനക്കാർക്കെതിരെ ആക്രമണമുണ്ടായിട്ടുണ്ട്. ചൈന – പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു ചൈനക്കാർ ബലൂചിസ്ഥാനിൽ പണിയെടുക്കുന്നുണ്ട്.