വാഹനം വാങ്ങിയാല്‍ ഉടമസ്ഥരുടെ വിശ്വാസപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നത് സര്‍വ്വസാധാരണമാണ്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ വാഹനങ്ങള്‍ എത്തിച്ച് പൂജ നടത്താറുമുണ്ട്. എന്നാല്‍ വ്യാഴാഴ്ച ഗുരുവായൂരില്‍ നടന്ന വാഹന പൂജ എല്ലാ തരത്തിലും വേറിട്ടതായിരുന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൌണ്ടിലായിരുന്നു വാഹന പൂജ നടന്നത്. 100 കോടി രൂപ ചെലവില്‍ ആര്‍പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ള സ്വന്തമാക്കിയ എച്ച് 145 എയര്‍ ബസ് എന്ന ഹെലികോപ്റ്ററിന്റെ പൂജയാണ് വ്യത്യസ്തമായത്.
കോളേജിലെ ഹെലിപാഡിലിറക്കിയ എച്ച് 145 എയര്‍ ബസിന് പൂജ നിര്‍വ്വഹിച്ച് കളഭം തൊടീച്ചാണ് വാഹന പൂജ നടന്നത്. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് പൂജ നടത്തിയത്. ഗുരുവായൂരപ്പന്റെ ഭക്തനായ രവി പിള്ളയും കുടുംബവും ഇന്നലെ ഉച്ചതിരിഞ്ഞാണ് ബെൻസ് കമ്പനിയുടെ അത്യാധുനികവും ആഡംബര സൗകര്യങ്ങളുമുള്ള പുതിയ ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടിൽ ഇറങ്ങിയത്. കൊല്ലത്ത് ഉപാസന ആശുപത്രിയുടെ 50ാം വാർഷികാഘോഷത്തിനെത്തിയ സൂപ്പർസ്റ്റാർ മോഹൻലാല്‍ എത്തിയത് ഈ ആഡംബര ഹെലികോപ്റ്ററിലായിരുന്നു. അഷ്ടമുടികായൽ തീരത്തെ ഹെലിപ്പാടിലാണ് എച്ച് 145 എയര്‍ ബസ് പറന്നിറങ്ങിയത്. ആർ പി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലെ കൊല്ലം ഉപാസന ആശുപത്രിയുടെ 50താം വാർഷികാഘോഷം ഉത്ഘാടന ചടങ്ങ് കേക്ക് മുറിച്ച് തുടക്കം കുറിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.