സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ചു സംസ്ഥാനത്തെ പാതയോരങ്ങളിൽ മാർഗതടസ്സമുണ്ടാക്കാതെ, ബന്ധപ്പെട്ടവരുടെ അനുമതിയോടെ താൽക്കാലികമായി കൊടിതോരണങ്ങൾ കെട്ടാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. രാഷ്ട്രീയപ്പാർട്ടികൾക്കും മത–സമുദായ–സാംസ്കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി സർവകക്ഷിയോഗം ചേർന്നത്. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
സർവകക്ഷി യോഗത്തിൽ ധാരണ; കൊടിതോരണം ആകാം
തിരുവനന്തപുരം ∙ സ്വകാര്യ മതിലുകൾ, കോംപൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാൻ അനുവദിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം അഭിപ്രായപ്പെട്ടു. എത്ര ദിവസം മുൻപു കെട്ടാമെന്നും പരിപാടിക്കു ശേഷം എപ്പോൾ നീക്കം ചെയ്യാമെന്നും മുൻകൂട്ടി വ്യക്തമാക്കണം.
പാതയോരങ്ങളിലെ കൊടിതോരണങ്ങളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിൽ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവേ യോജിച്ചു. പാതയോരങ്ങളിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെതിരെ ഹൈക്കോടതി പലതവണ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എ.വിജയരാഘവൻ, മരിയപുരം ശ്രീകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ചന്ദ്രശേഖരൻ, സ്റ്റീഫൻ ജോർജ്, മോൻസ് ജോസഫ്, മാത്യു ടി.തോമസ്, കെ.ആർ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഷാജി ഫിലിപ്, സി.കൃഷ്ണകുമാർ, വി.സുരേന്ദ്രൻ പിള്ള, പി.സി.ജോസഫ് എന്നിവർ പങ്കെടുത്തു.