കൊയിലാണ്ടി: നീറിപ്പുകയുന്ന മനസ്സുമായാണ് നാട്ടുകാരും സഹപാഠികളും അധ്യാപകരുമൊക്കെ ആ വാർത്ത കേട്ടത്. അതുവരെ സ്കൂളിൽ തോളോടുതോൾ ചേർന്ന് പഠനത്തിലും കളികളിലും ഏർപ്പെട്ട് വീട്ടിലേക്കു മടങ്ങിയ ആനന്ദിന്റെ മരണവാർത്ത തികച്ചും അവിശ്വസനീയമായിരുന്നു കൂട്ടുകാർക്കും അധ്യാപകർക്കും.
ദുഃഖം തളംകെട്ടിയ മനസ്സുമായി അവരെല്ലാം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് കുതിച്ചു. ഒന്നും സംഭവിക്കല്ലേ എന്ന പ്രാർഥനയിലായിരുന്നു അവർ. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ ആ പതിനൊന്നുകാരൻ വിടവാങ്ങിയിരുന്നു. തോരാ കണ്ണീരോടെ കൂടിനിന്നവർ വിങ്ങിപ്പൊട്ടി. പിതാവ് അനൂപിനെ ആശ്വസിപ്പിക്കാനാവാതെ അവർ കുഴങ്ങി. അപകടത്തിൽപെടുംവരെ തന്റെ നിഴൽപറ്റി നടന്ന മകന്റെ വേർപാട് മാതാവ് അറിഞ്ഞിരുന്നില്ല. മകന്റെ അപകടവിവരമറിഞ്ഞ് ഏറെ അസ്വസ്ഥത അനുഭവിച്ച അവർക്ക് താലൂക്ക് ആശുപത്രിയിൽ പരിചരണം നൽകി.
സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ ആശുപത്രിയിലെത്തിയിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച വിദ്യാർഥിയായിരുന്നു ആനന്ദ്. കുറഞ്ഞ കാലമേ അവൻ ഈ സ്കൂളിൽ എത്തിയിട്ടുള്ളൂവെങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു.