തിരുവനന്തപുരം : കണ്ടള സർവീസ് സഹകരണ ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗൻ. വ്യക്തി വിരോധം തീർക്കാനുള്ള ഗൂഢാലോചനയും പ്രചരണവുമാണ് നടക്കുന്നത്. സഹകരണ നിയമം 65 അനുസരിച്ചുള്ള അന്വേഷണം നടന്നു. ഉദ്യോഗസ്ഥർ തലനാരിഴ കീറി എല്ലാ രേഖകളും പരിശോധിച്ചു. അന്വേഷണത്തിൽ തിരിമറികളോ, വായ്പ്പാ തട്ടിപ്പോ ,നിക്ഷേപ തട്ടിപ്പോ സാമ്പത്തിക ക്രമക്കേടുകളോ നടന്നിട്ടില്ലെന്ന് കണ്ടെത്തി. ബാങ്കിൽ ആസ്തി വർധിച്ചിട്ടേ ഉള്ളു, എന്നിട്ടും നുണ പ്രചരിപ്പിച്ച് ആയിരക്കണക്കിന് പാവങ്ങളുടെ അത്താണിയായ ബാങ്കിനെ നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
നിയമനങ്ങളിൽ ജാഗ്രത പാലിച്ചിട്ടുണ്ട്. അനധികൃതമായി ആരെയും ബാങ്കിലോ അനുബന്ധ സ്ഥാപനങ്ങളിലോ നിയമച്ചിട്ടില്ല. ചിലരെ പിരിച്ചു വിട്ടത് ക്രമക്കേടും അഴിമതിയും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്. അതിനുള്ള തെളിവുകൾ ബാങ്കിന്റെ കൈവശം ഉണ്ട്.
മിൽമയുടെ തിരുവനന്തപുരം മേഖല യൂണിയൻ തെരഞ്ഞെടുപ്പിൽ തന്റെ പാനൽ ജയിച്ചതിലുള്ള അസൂയ ആണ് ചിലർക്ക്. താൻ അവിടെചെയർമാനായി വരാൻ പാടില്ലെന്നാണ് അവരുടെ നിലപാട്. അതിനാണ് ഇത്തരത്തിൽ വ്യക്തി ഹത്യ നടത്തുന്നതെന്നും എൻ ഭാസുരാംഗൻ പറഞ്ഞു.
കുട്ടിക്കാലം മുതലേ പശുവളർത്തലും പാൽ വിൽപ്പനയും അറിഞ്ഞും അനുഭവിച്ചും വളർന്ന് വന്നതുകൊണ്ടാണ് നാട്ടിലെ ക്ഷീര കർഷകർക്ക് വേണ്ടി ക്ഷീര എന്ന ബ്രാന്റ് തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞത്. പിന്നീട് ക്ഷീരയെ മിൽമയോട് ലയിപ്പിച്ചു. അത് ജീവനക്കാർക്കും കർഷകർക്കും ഗുണം ചെയ്തിട്ടേ ഉള്ളു.
ഇപ്പോൾ ഉയർന്ന് വന്ന ആരോപണങ്ങളെക്കുറിച്ച് പാർട്ടി തല അന്വേഷണം നടന്നു. ബന്ധപ്പെട്ടവർക്ക് വിശദീകരണവും നൽകി. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവർ അതായിക്കോട്ടെ, പക്ഷെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബാങ്കിനെയും നിക്ഷേപകരെയും വല്ലാത്ത ആശങ്കയിൽ ആക്കരുതെന്നും എൻ ഭാസുരാംഗൻ അഭ്യർത്ഥിച്ചു.