കൊച്ചി: അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വർധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താൻ അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും ‘അമ്മ’ ഭാരവാഹികൾ വ്യക്തമാക്കി. ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിരം (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു.
അതേസമയം പീഡന കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ വിശദീകരണവുമായി താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.
വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.
‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക എന്നു൦ ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ൦ ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.