ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ . കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാ ബസാറിൽ സജീറാമൻസിൽ വീട്ടിൽ അബൂട്ടി (68)യാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവൻ സ്വദേശിയായ മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷേഖിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 5 ന് ആണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്നും പറഞ്ഞ് അഞ്ച് പേർ എത്തിയത്. ഇതിൽ മൂന്നു പേർ മലയാളികളും രണ്ട് പേർ ഗോവൻ സ്വദേശികളുമാണ്. പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണ്ണവും , ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സി.സി.ടി.വി യുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം അബൂട്ടി മംഗലാപുരം, കർണ്ണാടക, മുംബൈ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ , ഏ.എസ്.ഐമാരായ ജി.എസ് അരുൺ, കെ.പി. ഷാജി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ ,എൻ.എ മുഹമ്മദ് അമീർ, കെ.ബി സജീവ്, കെ.എം മനോജ്, എന്നിവരും അന്വേഷണ ടീമിലുണ്ടായിരുന്നു.