തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എം പിയുമായ ജെബി മേത്തർ വനിതാ കമ്മീഷനിൽ പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മുൻ മന്ത്രി എം.എം മണി എം.എൽ.എ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയത്. സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ പറയുന്നു.
നടിക്കൊപ്പമാണെന്ന് നേതൃത്വം ആവർത്തിച്ച് പറയുമ്പോഴും മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്കെതിരെ ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. തുടർച്ചയായി എൽ ഡി എഫ് നേതാക്കൾ നടിയെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പറയാൻ പറ്റാത്തതാണ് എൽ ഡി എഫ് നേതാക്കളെ കൊണ്ട് പറയിപ്പിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും ഇടപെടലുണ്ടെന്നും സതീശൻ ആരോപിച്ചു. നടിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നായിരുന്നു കെ മുരളീധരൻ എംപിയുടെ പ്രതികരണം .
വിചാരണക്കോടതി ജഡ്ജിക്കും സർക്കാരിനുമെതിരെ ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജിയിലെ ആരോപണങ്ങളെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. കേസ് രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും നടിയുടെ ഭീതി അനാവശ്യമെന്നും ഡിജിപി കോടതിയെ അറിയിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി