‘വിലമതിക്കാനാവാത്ത ജന്മദിന സമ്മാനത്തിന് നന്ദി’; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ധോനി

0

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ വീണ്ടും മുത്തമിട്ട ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോനി. തനിക്ക് വിലമതിക്കാനാവാത്ത ജന്മദിന സമ്മാനം നല്‍കിയ ഇന്ത്യന്‍ ടീമീന് നന്ദി പറയുന്നുവെന്ന് ധോനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ലോകകപ്പ് ചാമ്പ്യന്‍സ് 2024. എന്റെ ഹൃദയമിടിപ്പ് ഉയര്‍ന്നു, ആത്മവിശ്വാസത്തോടെ നിങ്ങള്‍ കളിച്ചു. നിങ്ങള്‍ നന്നായി ചെയ്തു. ലോകകപ്പ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിന് അഭിനന്ദനങ്ങള്‍. എനിക്ക് നല്‍കി വിലമതിക്കാനാവാത്ത ജന്മദിന സമ്മാനത്തിന് നന്ദി’- ധോനി കുറിച്ചു. ജൂലൈ ഏഴിനാണ് ധോനിയുടെ ജന്മദിനം.

17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടത്. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു ഇന്ത്യ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നടകീയ ജയം.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനു ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം. ക്യാപ്റ്റന്‍ രോഹിതിനും അവിസ്മരണീയ മുഹൂര്‍ത്തം. അപരാജിത മുന്നേറ്റത്തില്‍ ബാര്‍ബഡോസില്‍ പുത്തന്‍ ഗാഥ.

ഒരിക്കല്‍ കൂടി ഇന്ത്യ ടി20 ലോക ചാമ്പ്യന്‍മാര്‍. 2007ല്‍ പ്രഥമ കിരീടം നേടിയ ശേഷമുള്ള അഭിമാന നിമിഷം. ഇതോടെ രണ്ട് ലോക കിരീടങ്ങള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം പേരെഴുതി ചേര്‍ക്കാനും ഇന്ത്യക്കായി. നാടകീയതയും ആവേശവും അവസാന ഓവര്‍ വരെ നീണ്ട ഉദ്വേഗവും ഫൈനല്‍ ഒരു വിരുന്നാക്കി മാറ്റാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചു.അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പ്രോട്ടീസിനു വേണ്ടിയിരുന്നത്. ഈ ഓവറില്‍ അവര്‍ക്ക് 8 റണ്‍സേ നേടാനായുള്ളു. രണ്ട് വിക്കറ്റും നഷ്ടമായി

അവസാന മൂന്ന് ഓവറുകള്‍ എറിഞ്ഞ ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങാണ് കൈവിട്ട കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.

20ാം ഓവറില്‍ ഇന്ത്യക്ക് ഭീഷണിയായി നിന്ന ഡേവിഡ് മില്ലറെ ഹര്‍ദികിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ നിന്നു പിടിച്ച് പുറത്താക്കിയ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു. മില്ലര്‍ 21 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ റബാഡയേയും മടക്കി ഹര്‍ദിക് അവരുടെ പതനം ഉറപ്പിച്ചു.

വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ ഇന്ത്യയും ഇടയ്ക്ക് ദക്ഷിണാഫ്രിക്കയും ജയിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തി. പിന്നീട് അവസാന ഘട്ടത്തില്‍ കളി ദക്ഷിണാഫ്രിക്ക കൈവിട്ടു. കന്നി ലോക കിരീടത്തിനു പ്രോട്ടീസ് ഇനിയും കാത്തിരിക്കണം.

177 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഹെയ്ന്റിച് ക്ലാസന്റെ ക്ലാസ് ഇന്നിങ്സ് ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. താരം അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണതോടെ ഇന്ത്യയുടെ ആയുധങ്ങളുടെയെല്ലാം മുനയൊടിഞ്ഞു.ഒടുവില്‍ അവസാന ഘട്ടത്തില്‍ പേസര്‍മാരിലൂടെ കളി തിരികെ പിടിച്ചാണ് ത്രില്ലര്‍ വിജയം ഇന്ത്യ സ്വന്തമാക്കിയത്.

ക്ലാസന്‍ 25 പന്തിലാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 15ാം ഓവര്‍ ഏറെക്കുറെ കളി നിര്‍ണയിക്കുന്നതായി മാറി. ആ ഓവറില്‍ വൈഡും ക്ലാസന്റെ അടിയും കാരണം കിട്ടിയത് 23 റണ്‍സാണ്. പിന്നീട് ഹര്‍ദിക് പാണ്ഡ്യ ക്ലാസനെ മടക്കി കളി വീണ്ടും ഉദ്വേഗത്തിലാക്കി. താരം 52 റണ്‍സെടുത്തു. അതിനു ശേഷം ഇന്ത്യ അവിശ്വസനീയമാം വിധം കടിഞ്ഞാണ്‍ വിടാതെ പിടിച്ചാണ് ജയം തൊട്ടത്.

ക്വിന്റന്‍ ഡി കോക്ക് (39), ട്രിസ്റ്റന്‍ സ്റ്റബ്സ് (31) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. കേശവ് മഹാരാജ് പുറത്താകാതെ നിന്നു. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

Leave a Reply