പത്ത് പാസായവര്‍ക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന് പറഞ്ഞത് ശരിയല്ല; സജി ചെറിയാനെ തിരുത്തി ശിവന്‍കുട്ടി

0

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന വിവാദ പ്രസ്താവനയില്‍ സജി ചെറിയാനെ തിരുത്തി മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ് പാസാകുന്നവര്‍ക്ക് അക്ഷരാഭ്യാസം ഇല്ലെന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദം ഉണ്ടാക്കാനാണ് ശ്രമമെന്നും ശിവന്‍കുട്ടി പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉള്‍ക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതല്‍ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്‌സിഇ ആര്‍ടി അടക്കമുള്ള വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി വരികയാണ്. അധ്യാപകര്‍ക്ക് സമയാസമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുകയാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.

രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി,പ്രൈമറി,അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി ശിവകുട്ടി പറഞ്ഞു.

ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്‍ പ്രസ്താവന നടത്തിയത്. ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ സര്‍ക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാരെന്നുമാണ് സജി ചെറിയാന്‍ ആരോപിച്ചത്.ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ പുതിയ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം കുറഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോള്‍ തുടങ്ങിയാല്‍ പൂട്ടാത്ത സ്ഥാപനം മദ്യവില്‍പന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങള്‍ നാള്‍ക്കുനാള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply