ഒരു കണ്ടെയ്‌നര്‍ പുറത്തെത്തിയാല്‍ ലാഭം രണ്ടുകോടി വരെ; ‘ഉപ്പുചാക്കുകളില്‍’ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

0

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വന്‍തോതില്‍ അരി കടത്താന്‍ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടികൂടി. ഒരുമാസത്തിനിനടെ പതിമൂന്ന് കണ്ടെയ്‌നര്‍ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം.

ചെന്നൈയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള വ്യാപാരികളാണ് പലഘട്ടങ്ങളിലായി അരികടത്താന്‍ ശ്രമിച്ചത്. രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അരി കിട്ടാത്ത സാഹചര്യം രാജ്യത്തുണ്ടാവരുതെന്ന കരുതലിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടുക. ഇതാണ് രാജ്യത്തെ തുറമുഖങ്ങള്‍ വഴി അരി കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

വല്ലാര്‍പാടത്ത് ചെന്നൈയില്‍ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്‌നറുകളാണ് ഉപ്പ് എന്ന ലേബല്‍ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്. ഇതില്‍ അരിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റിലെ കസ്റ്റംസ് സംഘത്തിന് ലഭിച്ചിരുന്നു.കണ്ടെയ്‌നറുകള്‍ പരിശോധിച്ചപ്പോള്‍ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു. ഇതിന് പിന്നിലെ ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് കിലോയ്ക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി ചാക്കുകള്‍ പിടികൂടിയത്.കോഴിക്കോട് ആസ്ഥാനമായ ചില വ്യാപാരികള്‍ കഴിഞ്ഞ മാസം സമാനമായരീതിയില്‍ അരി കടത്താന്‍ ശ്രമിച്ചിരുന്നു. ഇവരുടെ പത്ത് കണ്ടെയ്‌നറുകളാണ് പിടികൂടിയത്. മൂന്നരക്കോടിയുടെ മൂല്യം ഇവയ്ക്കുണ്ട്. രാജ്യത്തിന് പുറത്തേക്ക് ഒരു കണ്ടെയ്‌നര്‍ എത്തിയാല്‍ ഒരു കോടിയുടെ അരിക്ക് മൂന്ന് കോടി രൂപവരെ ലാഭമുണ്ടാകും. അരി പിടിച്ച സംഭവത്തില്‍ വ്യാപാരികളുടേതുള്‍പ്പടെയുള്ള വിവരങ്ങള്‍ കസ്റ്റംസ് സംഘം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here